തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ആരംഭിക്കുന്ന മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 326.2മില്ലി മീറ്റർ മഴ ലഭിക്കേണ്ടപ്പോൾ ഇൗ വർഷം പെയ്തിറങ്ങിയത് 645.6 മില്ലിമീറ്റർ മഴ. ശരാശരിയേക്കാൾ 98ശതമാനം അധിക മഴ. വേനൽ അവസാനിക്കാൻ രണ്ടുദിവസം ശേഷിക്കെ കൂടുതൽ മഴ പെയ്താൽ കഴിഞ്ഞ വർഷത്തെ 108 ശതമാനം അധികമഴയുടെ റെക്കാഡ് മറികടക്കും. പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് കഴിഞ്ഞ വർഷമാണ്. 2020ൽ ഏഴ് ശതമാനം അധിക മഴയും 2019 ൽ 57 ശതമാനം കുറവ് മഴയുമാണ് വേനൽക്കാലത്ത് രേഖപ്പെടുത്തിയത്. ഇൗ വർഷം ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 118 ശതമാനം അധികം. കുറവ് മഴ ഒരു ജില്ലയിലും രേഖപ്പെടുത്തിയിട്ടില്ല. എല്ലായിടത്തും ശരാശരിക്ക് മുകളിൽ. കിഴക്കൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ഈർപ്പമുള്ള വായു പ്രവാഹം കൂടിയതും ലാനിന പ്രതിഭാസം സജീവമാകാതിരുന്നതുമാണ് വേനൽ മഴ അധികരിക്കാൻ കാരണം.
കാലവർഷം രണ്ട് ദിവസത്തിനകം
സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ട് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കാലവർഷം ആരംഭിച്ചാലും തുടക്കം ദുർബ്ബലമാകാനാണ് സാദ്ധ്യത. തുടർന്നുള്ള ദിവസങ്ങളിൽ സജീവമാകുമെന്നും വിലയിരുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |