ലണ്ടൻ: കുറച്ച് ദിവസമായി ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് ഓഫീസുകളിലേക്ക് (എൻ എച്ച് എസ്) നിരന്തരം ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള പാടുകളോ ചുണങ്ങുകളോ കണ്ടയുടനേ തങ്ങൾക്ക് കുരങ്ങുപനിയാണെന്ന് ആശങ്കപ്പെട്ടാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ മങ്കിപോക്സ് വൈറസ് ബാധിച്ചതായി ആശങ്കപ്പെടുന്നവർ തങ്ങളെ വിളിക്കുന്നതിന് പകരം അടുത്തുള്ള ലൈംഗികാരോഗ്യ ക്ലിനിക്കിലേക്ക് പോകാനാണ് എൻഎച്ച്എസിലെ ആരോഗ്യ വിദഗ്ദ്ധർ നിർദേശിക്കുന്നത്.
ലൈംഗികാരോഗ്യ ക്ലിനിക്കുകൾ സ്വർഗാനുരാഗികൾക്ക് മാത്രമുള്ളതല്ല. അവ സാധാരണക്കാർക്ക് കൂടി വേണ്ടിയുള്ളതാണ്. അവിടെ ആർക്ക് വേണമെങ്കിലും പോകാം. ശരീരത്ത് പാടുകളോ ചുണങ്ങുകളോ കണ്ടയുടനേ ആശെങ്കപ്പെടാതെ ആദ്യം സമീപത്തുള്ള ക്ലിനിക്കുകളിൽ പോകൂ എന്നാണ് യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മേധാവി മാറ്റിയോ പ്രോചാസ്ക പറയുന്നത്.
മങ്കിപോക്സ് വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ആഴ്ച കഴിഞ്ഞ ശേഷമേ രോഗലക്ഷണങ്ങൾ പ്രകടമാവുകയുള്ളു. പനി, തലവേദന, പേശിവേദന, നടുവേദന, വിറയൽ, ക്ഷീണം തുടങ്ങിയവയാണ് കുരങ്ങുപനിയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങൾ. പിന്നീട് മാത്രമേ ചുണങ്ങുകൾ ദൃശ്യമാവുകയുള്ളു. മുഖത്തായിരിക്കും ആദ്യം ചുണങ്ങുകൾ ഉണ്ടാകുന്നത്. പിന്നീട് ഇത് ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കും.
കുരങ്ങുപനിയുള്ളവർ ലൈംഗികപ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ് മങ്കിപോക്സ് വൈറസ് ഇത്രത്തോളം വ്യാപിക്കാൻ കാരണമെന്ന് പല വിദഗ്ദ്ധരും വിശ്വസിക്കുന്നുണ്ട്. അത് ശരിവയ്ക്കുന്ന തരത്തിലാണ് രോഗികളുടെ സമീപകാല ചരിത്രങ്ങളും വ്യക്തമാക്കുന്നത്. എന്നാൽ കുരങ്ങുപനി ഒരു ലൈംഗിക രോഗമായി (സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ്) കണക്കാക്കപ്പെടുന്നില്ല.
കുരങ്ങുപനി ബാധിച്ച പലരും പുതുതായി ഒരു ലൈംഗിക പങ്കാളിയോടൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് ശരീരത്തിൽ ചുണങ്ങുകൾ കാണുന്നവരോട്
ആദ്യം അടുത്തുള്ള ലൈംഗികാരോഗ്യ കേന്ദ്രം സന്ദർശിക്കാൻ എൻ എച്ച് എസ് ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി സ്വവർഗാനുരാഗികളായ ബ്രിട്ടീഷ് പൗരന്മാരോട് ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള തിണർപ്പുകളോ, ചുണങ്ങുകളോ ശരീരത്തിൽ ദൃശ്യമാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും എൻ എച്ച് എസ് ആവശ്യപ്പെടുന്നു. നിലവിൽ 106 പേർക്കാണ് ബ്രിട്ടനിൽ മങ്കിപോക്സ് ബാധയേറ്റിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |