കോട്ടയം . തുരങ്കത്തിലൂടെയുള്ള അവസാന യാത്ര കൊണ്ട് ചരിത്രമായ പാലരുവി എക്സ്പ്രസ് ഇന്നലെ രാത്രി പത്തോടെ ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാതയിലൂടെ ചീറിപ്പാഞ്ഞ് ചരിത്രം കുറിച്ചു. ഇതോടെ രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനും വിരാമം. പാലക്കാട്- തിരുനെൽവേലി പാലരുവി എക്‌സ്പ്രസാണ് ഇന്നലെ രാത്രിയോടെ ഇരട്ടപ്പാതയിലൂടെ ആദ്യമായി ഓടിയ ട്രെയിൻ. 16.70 കിലോമീറ്റർ ഇരട്ടപാതയാക്കാൻ 21 വർഷമെടുത്തു. സ്ഥലമേറ്റെടുപ്പുമായുള്ള പ്രശ്നങ്ങളാണ് ഇത്രയധികം കാലവിളംബമുണ്ടാക്കിയത്. ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത സജ്ജമാകുമ്പോൾ ഭാരതപ്പുഴയ്ക്ക് സമീപം ഒരു കിലോമീറ്റർ ഒഴികെ തിരുവനന്തപുരം- മംഗലാപുരം പാതയിലെ 632 കിലോമീറ്റർ ഇരട്ടപ്പാതയായി മാറി. ഇനി പതിവായുള്ള ട്രെയിൻ 'പിടിച്ചിടീൽ' ഉണ്ടാവില്ല.
അവസാനം വരെയും ജോലികൾ.
ഏറ്റുമാനൂർ- പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികളായിരുന്നു ഇന്നലെ അവശേഷിച്ചത്. രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നോടെ പൂർണമായി. പീന്നീട് ട്രാക്കിലെയും വൈദ്യുതി ലൈനിലെയും അലൈമെന്റ് ഒരിക്കൽ കൂടി പരിശോധിച്ചു സുരക്ഷ ഉറപ്പാക്കി. ആറോടെ പണികൾ പൂർത്തിയാക്കി രേഖാമൂലം റെയിൽവേ ഉന്നത നേതൃത്വത്തെ അറിയിച്ചു. പിന്നാലെ കോച്ചും ഒരു ബോഗിയുമായി ഏറ്റുമാനൂർ - ചിങ്ങവനം വരെ ഒരിക്കൽ കൂടി പരീക്ഷണ ഓട്ടം നടത്തി ഉറപ്പാക്കിയാണ് ഇരട്ടപ്പാത യാത്രയ്ക്ക് ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |