അഭിഭാഷകർ നൽകിയ പരാതി കോടതി ഫയലിൽ സ്വീകരിച്ചു
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷൻ അംഗം അഡ്വ. മിഥുൻ മധുസൂദനനെ ആറ്റിങ്ങൽ സി.ഐ പ്രതാപചന്ദ്രൻ മർദ്ദിച്ചെന്നാരോപിച്ച് ആറ്റിങ്ങൽ ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായം കോടതി ഫയലിൽ സ്വീകരിച്ച് മൊഴി രേഖപ്പെടുത്തി. അതേസമയം മിഥുനിനെതിരെയും കണ്ടാലറിയാവുന്ന ആറ് അഭിഭാഷകർക്കെതിരെയും പൊലീസ് കേസെടുത്തു.
പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് കേസെടുത്തത്. പാറാവുകാരനായ പൊലീസുകാരനെ പ്രതികൾ ദേഹോപദ്രവം ഏല്പിച്ചതായും അസഭ്യം പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്. എന്നാൽ ആറ്റിങ്ങൽ സി.ഐ മർദ്ദിച്ചെന്നുകാട്ടി മിഥുൻ നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ ഉൾക്കൊള്ളുന്ന സി.സി ടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കെ.എസ്. വിനോദ് നൽകിയ ഹർജിയിൽ ഡിവൈ.എസ്.പിക്ക് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |