രാജസ്ഥാൻ റോയൽസ് 130/9,ടൈറ്റൻസ് 133/3
ഹാർദിക് പാണ്ഡ്യ ഫൈനലിലെ മാൻ ഒഫ് ദ മാച്ച്
അഹമ്മദാബാദ് : സഞ്ജു സാംസണിന്റെയും കൂട്ടരുടെയും സ്വപ്നങ്ങൾ തച്ചുടച്ച് കന്നി ഐ.പി.എൽ സീസണിൽതന്നെ കിരീടം നേടി ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റാൻസ്. ഇന്നലെ നടന്ന ഫൈനലിൽ ഏഴുവിക്കറ്റിനാണ് ടൈറ്റാൻസ് രാജസ്ഥാൻ റോയൽസിനെ മറികടന്നത്. അഹമ്മദാബാദിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിനെ നിശ്ചിത 20 ഓവറിൽ 130/9 എന്ന സ്കോറിലൊതുക്കുകയായിരുന്നു ഗുജറാത്ത്.മറുപടി ബാറ്റിംഗിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി അവർ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയാണ് രാജസ്ഥാനെ ഈ സീസണിലെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിലൊന്നിലേക്ക് തള്ളിവിട്ടത്. രാജസ്ഥാന്റെ തുറുപ്പുചീട്ടുകളായ സഞ്ജു സാംസൺ(14), ജോസ് ബട്ട്‌ലർ (39),ഹെറ്റ്മേയർ (11) എന്നിവരെയാണ് ഹാർദിക് മടക്കി അയച്ചത്. ഓപ്പണർ യശ്വസി ജയ്സ്വാൾ(22) നന്നായി തുടങ്ങിയെങ്കിലും അധികനേരം പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും ദേവ്ദത്ത് പടിക്കൽ(2), അശ്വിൻ (6) എന്നിവർ റണ്ണെടുക്കാനാവാതെ വിഷമിച്ചതും രാജസ്ഥാന്റെ ബാറ്റിംഗ് തകർച്ചയ്ക്ക് ആക്കം കൂട്ടി.
മറുപടിക്കിറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ സാഹ(5),വേഡ് (8) എന്നിവരെ നഷ്ടമായെങ്കിലും നായകൻ ഹാർദിക് പാണ്ഡ്യ(34),ശുഭ്മാൻ ഗിൽ(45നോട്ടൗട്ട് ),ഡേവിഡ് മില്ലർ(32 നോട്ടൗട്ട് ) എന്നിവരുടെ പോരാട്ടം പന്തുകൾ 11 ബാക്കിനിൽക്കേ വിജയത്തിലെത്തിച്ചു.
അൽസാരി ജോസഫിന് പകരം പേസർ ലോക്കീ ഫെർഗൂസനെ ഉൾപ്പെടുത്തിയാണ് ടൈറ്റാൻസ് ഫൈനലിനിറങ്ങിയത്. ഫൈനലിൽ ടോസ് നേടിയ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറിലുംസഞ്ജുവിനെ നാണയഭാഗ്യം അനുഗ്രഹിച്ചിരുന്നു.
ജോസ് ബട്ട്‌ലറും യശ്വസി ജയ്സ്വാളും ചേർന്ന് പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് നൽകിയത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രമാണ് രാജസ്ഥാൻ ഓപ്പണർമാർക്ക് നേടാനായത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ യഷ് ദയാലിനെ പോയിന്റിനും കവറിനുമിടയിലൂടെ പറത്തി ബട്ട്‌ലർ മത്സരത്തിലെ ആദ്യ ബൗണ്ടറി നേടി.എന്നാൽ മൂന്നാം ഓവറിനെത്തിയ ഷമിക്കെതിരെ സ്ട്രോക്ക് പ്ളേ പുറത്തെടുത്ത് യശ്വസി സ്കോർ ബോർഡിന് അനക്കം വയ്പ്പിച്ചു. ഓരോ ഫോറും സിക്സുമടക്കം 14 റൺസാണ് ഷമി ഈ ഓവറിൽ വഴങ്ങിയത്.
അടുത്ത ഓവറിന്റെ അഞ്ചാം പന്തിൽ ദയാലിന്റെ ബൗൺസർ ഫൈൻ ലെഗിന് മുകളിലൂടെ സിക്സിന് പറത്തിയ യശ്വസി തൊട്ടടുത്ത പന്തിൽ സായ് കിഷോറിന് ഡീപ് സ്‌ക്വയർ ലെഗ്ഗിൽ ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു. 16 പന്തുകൾ നേരിട്ട യശ്വസി രണ്ട് സിക്സും ഒരു ഫോറും ഉൾപ്പടെയാണ് 22 റൺസടിച്ചത്.
തുടർന്ന് ക്രീസിലേക്കെത്തിയ നായകൻ സഞ്ജു താൻ നേരിട്ട ആദ്യ പന്തിൽത്തന്നെ ഫെർഗൂസനെ ബൗണ്ടറിക്ക് ശിക്ഷിച്ചു. ആദ്യ അഞ്ചോവർ പൂർത്തിയാകുമ്പോൾ 37/1 എന്ന നിലയിലായിരുന്നു രാജസ്ഥാൻ റോയൽസ്. തുടർന്ന് ബട്ട്‌ലറും സഞ്ജുവും കാലുറപ്പിക്കാൻ ശ്രമിക്കവേ ഏഴാം ഓവറിൽ ടീം 50 കടന്നു.
ഒൻപതാം ഓവറിൽ ബൗളിംഗിനെത്തിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ രണ്ടാം പന്തിൽ രാജസ്ഥാൻ നായകൻ സഞ്ജുവിനെ പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തേക്ക്പോയ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ തേഡ്മാനിൽ മുന്നോട്ടോടിവന്ന് സായ് കിഷോർ പിടികൂടുകയായിരുന്നു.11 പന്തുകളിൽ രണ്ട് ബൗണ്ടറികൾ പായിച്ച സഞ്ജു മടങ്ങുമ്പോൾ ടീം 60/1 എന്ന നിലയിലായിരുന്നു. തുടർന്നുള്ള ഹാർദിക്കിന്റെ നാലുപന്തുകളിലും ദേവ്ദത്ത് പടിക്കലിന് റൺ നേടാനായില്ല. ഒരു റൺ മാത്രം നൽകിയാണ് ഹാർദിക് തന്റെ ആദ്യ ഓവർ പൂർത്തിയാക്കിയത്. ആദ്യ പത്തോവറിൽ 71/2 എന്ന നിലയിലായിരുന്നു രാജസ്ഥാൻ.
12-ാം ഓവറിൽ ദേവ്ദത്തും മടങ്ങിയത് രാജസ്ഥാനെ പരുങ്ങലിലാക്കി. 10 പന്തുകളിൽ രണ്ട് റൺസ് മാത്രം നേടിയ ദേവ്‌ദത്ത് റാഷിദ് ഖാന്റെ പന്തിൽ ഷമിക്ക് ക്യാച്ച് നൽകുകയായിരുന്നു. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ ബട്ട്‌ലറെയും ഹാർദിക് പുറത്താക്കിയതോടെ രാജസ്ഥാൻ തകരാൻ തുടങ്ങി.35 പന്തികളിൽ അഞ്ചുബൗണ്ടറികൾ പായിച്ച ബട്ട്‌ലറെ സാഹയാണ് ക്യാച്ചെടുത്തത്. തുടർന്ന് പ്രതീക്ഷകളായിരുന്ന ഹെറ്റ്‌മേയറും (11),അശ്വിനും(6) ടീം നൂറിലെത്തുന്നതിന് മുന്നേ ഡഗ് ഒൗട്ടിൽ തിരിച്ചെത്തി. ഹെറ്റ്മേയറെ 15-ാം ഓവറിൽ ഹാർദിക് സ്വന്തം ബൗളിംഗിൽ പിടികൂടിയപ്പോൾ അശ്വിനെ അടുത്ത ഓവറിൽ സായ് കിഷോർ മില്ലറുടെ കയ്യിലെത്തിച്ചു. 17-ാം ഓവറിലാണ് ടീം നൂറിലെത്തിയത്. തുടർന്ന് റിയാൻ പരാഗ് (15) 130ലെത്തിച്ച് അവസാന പന്തിൽ പുറത്തായി.
ഐ.പി.എൽ അവാർഡ്സ്
ഓറഞ്ച് ക്യാപ്പ് : ജോസ് ബട്ട്‌ലർ
പർപ്പിൾ ക്യാപ്പ് : യുസ്‌വേന്ദ്ര ചഹൽ
മോസ്റ്റ് വാല്യുവബിൾ പ്ളേയർ ഒഫ് ദ സീസൺ : - ജോസ് ബട്ട്‌ലർ
എമർജിംഗ് പ്ളേയർ ഒഫ് ദ സീസൺ : ഉമ്രാൻ മാലിക്
ഗെയിം ചേഞ്ചർ ഒഫ് ദ സീസൺ : ജോസ് ബട്ട്‌ലർ
പവർ പ്ളേയർ ഒഫ് ദ സീസൺ : ജോസ് ബട്ട്‌ലർ
ക്യാച്ച് ഒഫ് ദ സീസൺ : എവിൻ ലെവിസ്
ആദ്യ സീസൺ തന്നെ കിരീടം കൊണ്ട് അലങ്കരിക്കാൻ കഴിഞ്ഞതിൽ ആഹ്ളാദം , അഭിമാനം. ആത്മവിശ്വാസമുള്ള ഒരു സംഘത്തിന് ഏത് വെല്ലുവിളിയും നേടാനാകുമെന്ന് ഞങ്ങൾ തെളിയിച്ചു.
- ഹാർദിക് പാണ്ഡ്യ
ഗുജറാത്ത് ടൈറ്റാൻസിന് അഭിനന്ദനങ്ങൾ . അവർ അർഹിക്കുന്ന വിജയം തന്നെയാണിത്.
- സഞ്ജു സാംസൺ
104859 പേരാണ് ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |