തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യവാന്മാരെ കണ്ടെത്തി. കന്യാകുമാരിക്ക് സമീപം മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത്. 'ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ല, ഫാമിലിയിൽ ചെയ്യാൻ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്ത് കഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയിൽ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തിൽ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. പിന്നെ കഴിവിനനുസരിച്ച് നമ്മൾ എന്തെങ്കിലും ചെയ്യും. സമ്മാനം ലഭിച്ചതിൽ ദൈവത്തിന് നന്ദി'- ഭാഗ്യവന്മാർ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നും വിറ്റ HB 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതിമാരായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ഈ ടിക്കറ്റ് വിൽപന നടത്തിയത്. ഒരാഴ്ചയോളം നീണ്ട കാത്തിരിപ്പിനൊടുവിൽ രമേശനും ഡോക്ടർ പ്രദീപും ഇന്ന് ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവലത്തിൽ എത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്നാട് ആരോഗ്യവകുപ്പിലെ ഡോക്ടറാണ് പ്രദീപ്.
സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. 15-ാം തീയതി രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ഇവർ ടിക്കറ്റെടുത്തത്. ഇരുവരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നൽകിയിട്ടുള്ളത്. നികുതി കഴിച്ച് ആറ് കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |