ന്യൂഡൽഹി: ബി.ജെ.പിയുടെ എതിർപ്പ് നിലനിൽക്കെ ബീഹാറിൽ ജാതി അടിസ്ഥാനമാക്കി സെൻസസ് നടത്താൻ തീരുമാനിച്ചു. ഇന്നലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർവ്വകക്ഷിയോഗത്തിലാണ് തീരുമാനം. അതേസമയം, നിയമക്കുരുക്കുകളും എതിർപ്പും ഒഴിവാക്കാൻ ജാതി സംബന്ധിച്ച സർവ്വെയാണ് നടത്തുന്നതെന്ന് നേതാക്കൾ പറയുന്നു. ബി.ജെ.പി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുത്ത യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് തേജസ്വിയാദവിനൊപ്പമാണ് നിതീഷ് കുമാർ പത്രസമ്മേളനം നടത്തിയത്.
എന്നാൽ, ബി.ജെ.പിയുടെ എതിർപ്പോടെയാണ് തീരുമാനമെന്ന സൂചനയുണ്ട്. ജാതി സംബന്ധിച്ച സെൻസസിനെ കേന്ദ്ര സർക്കാരും ബി.ജെ.പിയും അനുകൂലിച്ചിരുന്നില്ല. ഇത് ജനങ്ങളെ ഭിന്നിപ്പിക്കുമെന്നാണ് ബി.ജെ.പി നിലപാട്. ഏറ്റവും ഒടുവിൽ ജാതി തിരിച്ചുള്ള സെൻസസ് നടന്നത് 1931 ലാണ്.
നിശ്ചിത സമയത്തിനകം സെൻസസ് പ്രക്രിയ പൂർത്തിയാക്കും. എല്ലാ മതത്തിലും ജാതിയിലും പെട്ടവർക്കായി നടക്കുന്ന ഈ പ്രക്രിയയുടെ ഉദ്ദേശ്യം ദരിദ്രരായവർക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾക്ക് ഡേറ്റ സംഭരിക്കുകയെന്നതാണ്. നിർദ്ദേശം അടുത്ത മന്ത്രിസഭായോഗത്തിൽ വയ്ക്കുമെന്നും ബില്ലിന് അംഗീകാരം വാങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിന്നാലെ ഇത് സംബന്ധിച്ച നടപടികൾ ആരംഭിക്കും. ഈ പ്രക്രിയ വൻ ചെലവ് വരുന്ന ഭാരിച്ച ദൗത്യമാണ്. സർക്കാർ അതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കും. ഈ പ്രക്രിയയിൽ ഉൾപ്പെടുന്നവർക്ക് ശരിയായ പരിശീലനം നൽകും. ജാതി കണക്കെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. എല്ലാ വിവരങ്ങളും പങ്ക് വയ്ക്കും. ഒഴിവാക്കപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |