കൊല്ലം: 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ഗുരുദേവന്റെ ഉദ്‌ബോധനം പ്രാവർത്തികമാക്കാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇക്കൊല്ലം 12 ബിരുദ കോഴ്സുകളും അഞ്ച് പി.ജി കോഴ്സുകളും കൂടി ആരംഭിക്കുമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച, സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയികളായ ജനപ്രതിനിധികൾക്കുള്ള അവാർഡ് ദാനം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ജനപ്രതിനിധികൾ ഏറ്റവും നല്ല സാമൂഹ്യസേവകരാകണം. ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, വികസനം, പൊതുജനപങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും ഗവർണർ പറഞ്ഞു. മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യപ്രഭാഷണം നടത്തി. ഗവർണർ കോൺവൊക്കേഷൻ രജിസ്റ്ററിൽ ഒപ്പുവച്ചു. തുടർന്ന് ഭദ്രദീപം തെളിച്ചു. കോൺവൊക്കേഷൻ നോട്ട് ജനപ്രതിനിധികൾ ഏറ്റുചൊല്ലി. കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പി.എം. മുബാറക്ക് പാഷ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |