മുഴക്കുന്ന് (കണ്ണൂർ): പ്രകൃതിയെ സംരക്ഷിച്ചുള്ള സുസ്ഥിര വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 ഏക്കറിൽ പച്ചത്തുരുത്ത് സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നവകേരളം പച്ചത്തുരുത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഴക്കുന്ന് അയ്യപ്പൻകാവിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 710 ഏക്കർ പച്ചത്തുരുത്തുകളാണ് സംസ്ഥാന സർക്കാറിന്റെ അധീനതയിലുള്ളത്. ജനപങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2000 ഏക്കറെന്ന ലക്ഷ്യം വൈകാതെ കൈവരിക്കും. കാവുകളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവുകളും പരിഹരിക്കേണ്ടതുണ്ട്. 158 ഏക്കർ പച്ചത്തുരുത്തുകളിൽ നടത്തിയ പഠനത്തിൽ 641ടൺ കർബർ ആഗിരണം ചെയ്തതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി
പറഞ്ഞു.
മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ
മുഖ്യാതിഥിയായിരുന്നു. പച്ചത്തുരുത്ത് ബ്രോഷർ ഡോ. വി. ശിവദാസൻ എം.പി പ്രകാശനം ചെയ്തു. നവകേരളം പച്ചത്തുരുത്ത് കർമ്മ പദ്ധതി സംസ്ഥാന കോ -ഓർഡിനേറ്റർ ടി.എൻ. സീമ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ ഇ.കെ സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നവകേരളം പച്ചത്തുരുത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |