റായ്‌പൂർ: ഛത്തീസ്ഗഢിലെ ജൻഗിർ ചമ്പ ജില്ലയിൽ 80 അടി ആഴമുള്ള കുഴൽക്കിണറിൽ വീണ ഭിന്നശേഷിക്കാരനായ രാഹുൽ സാഹുവിനെ (11) രക്ഷിക്കാനുള്ള ദൗത്യം നാലാം ദിനവും തുടരുന്നു.
ഇന്നലെ ഗുജറാത്തിൽ നിന്ന് എത്തിയ റോബോട്ടിക് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. രാഹുലിന് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പിഹ്‌രിദ് ഗ്രാമത്തിലെ വീടിന്റെ പിന്നിൽ കളിക്കുമ്പോഴാണ് രാഹുൽ കുഴൽക്കിണറിൽ വീണത്.
മണിക്കൂറുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുരന്ത നിവാരണ സേനയിലെയും സൈന്യത്തിലെയും അഞ്ഞൂറിലധികം പേർ ചേർന്ന് സമാന്തരമായി കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമിച്ചത്. ജെ.സി.ബിയുടെയും പോക്ലെയിൻ മെഷീനുകളുടെയും സഹായത്തോടെ 50 അടിയോളം സമാന്തര കുഴിയുണ്ടാക്കിയെങ്കിലും വലിയൊരു പാറ കണ്ടതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. പാറ പൊട്ടിക്കാനുള്ള ഉപകരണങ്ങളെത്തിച്ചെങ്കിലും ശ്രമം ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തൽ. കുഴൽക്കിണറിൽ വെള്ളമുള്ളതും വെല്ലുവിളിയാണ്. എൻ.ഡി.ആർ.എഫ് വെള്ളം വറ്റിക്കുന്നുണ്ട്.
ഇതിനിടെ ഗുജറാത്ത് സ്വദേശിയായ മഹേഷ് അഹിർ താൻ കണ്ടുപിടിച്ച ബോർവെൽ റെസ്‌ക്യൂ റോബോട്ട് ഉപയോഗിച്ച് രാഹുലിനെ രക്ഷിക്കാമെന്ന് ട്വീറ്റ് ചെയ്തു. തുടർന്ന് സംസ്ഥാന സർക്കാർ അദ്ദേഹവുമായി ബന്ധപ്പെട്ടു. പിന്നാലെ റോബോട്ടിക് സംഘം എത്തി. കുട്ടിയെ രക്ഷിക്കാൻ 15 മണിക്കൂറോളം എടുക്കുമെന്നാണ് വിലയിരുത്തൽ.
ക്യാമറകളിലൂടെ ഡോക്ടർമാർ കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കുട്ടിക്കു ബോധമുണ്ട്, ശരീരം അനക്കുന്നുണ്ട്. പലപ്പോഴായി പഴവും ജൂസും വെള്ളവും നൽകി. ഓക്സിജൻ പൈപ്പും സ്ഥാപിച്ചു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രക്ഷാപ്രവർത്തകരുമായും കുട്ടിയുടെം കുടുംബവുമായും സംസാരിച്ചു. സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുഴൽക്കിണറുകളെല്ലാം മൂടി വയ്ക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |