തിരുവനന്തപുരം: സാമ്പത്തികം, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, ടെക്നോളജി മേഖലകളുടെ ഹബ്ബായി തലസ്ഥാനനഗരിയെ വാർത്തെടുക്കാൻ കണക്ടിവിറ്റിയും ലോകോത്തര നിലവാരത്തിലുള്ള സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണമെന്ന് ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ വാർഷിക കൺവെൻഷനായ 'ട്രിമ 2022'ൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ശുദ്ധവായുവും ജലവും പോലെ എല്ലാവർക്കും പ്രിയപ്പെട്ടവയ്ക്ക് കോട്ടംതട്ടാതെ തലസ്ഥാന നഗരിയുടെ വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുക വലിയ വെല്ലുവിളിയാണെന്ന് ' അതിരുകളില്ലാത്ത വിനിമയബന്ധവും ലോകോത്തര അടിസ്ഥാന സൗകര്യവും' എന്ന വിഷയം കൈകാര്യം ചെയ്‌ത മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്‌ണൻ പറഞ്ഞു. ശരിയായ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യവും ലഭ്യമാക്കിയാൽ ദക്ഷിണേഷ്യയുടെ ട്രാൻസിറ്റ് ഹബ്ബായി വികസിക്കാൻ നഗരത്തിന് സാദ്ധ്യതകളുണ്ടെന്നും നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും പാലിയം ഇന്ത്യ സി.ഇ.ഒ രാജ് കല്ലടി പറഞ്ഞു.
ആഗോള-ആഭ്യന്തര വ്യോമ ഗതാഗത ബന്ധത്തെ ശക്തിപ്പെടുത്താനാകുന്ന തരത്തിൽ വിപുലീകരണത്തിന് ആവശ്യമായ സ്ഥലം കിട്ടാത്തതാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രധാന പ്രശ്‌നമെന്ന് അദാനി ട്രിവാൻഡ്രം എയർപോർട്ട് ചീഫ് എയർപോർട്ട് ഓഫീസർ പ്രഭാത് കുമാർ മഹാപത്ര വ്യക്തമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്‌ത 'ട്രിമ 2022'ൽ നാറ്റ്പാക്ക് ഡയറക്ടർ ഡോ. സാംസൺ മാത്യു, കെ-റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ, ടോറസ് ഇന്ത്യ സി.ഒ.ഒ അനിൽകുമാർ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, ടേൺസ്റ്റോൺ ഹോസ്‌പിറ്റാലിറ്റി എൽ.എൽ.പി സ്ഥാപകൻ പി.കെ. മോഹൻകുമാർ, നിസാൻ ഡിജിറ്റൽ ഇന്ത്യ മേധാവി രമേഷ് മിറാജെ, ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എം.ഡി. മൂർത്തി ചഗന്തി, ഏണസ്റ്റ് ആൻഡ് യംഗ് ഗ്ലോബൽ ലിമിറ്റഡ് അസോസിയേറ്റ് പാർട്ട്ണർ രാജേഷ് നായർ തുടങ്ങി ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |