ടോക്കിയോ : ഏകദേശം 66 ദശലക്ഷം മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിൽ ഒരു ഭീകരൻ ദിനോസർ എഷ്യൻ തീരങ്ങളിൽ കറങ്ങി നടന്നിരുന്നു. ജപ്പാന്റെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ നിന്നാണ് ഗവേഷകർ ഇതിന്റെ ഫോസിൽ കണ്ടെത്തിയത്. ' പാരാലിതെറിസിനോസോറസ് ജാപ്പനീകസ് " എന്ന ശാസ്ത്രനാമം നൽകിയിരിക്കുന്ന ഈ ഭീകരന്റെ കൈകളിലെ നഖം മൂർച്ചയേറിയ കത്തി പോലെയായിരുന്നു.
കേൾക്കുമ്പോൾ ഭയം തോന്നാമെക്കിലും ആളത്ര പ്രശ്നക്കാരനല്ലായിരുന്നു. സസ്യഭുക്കുകളായ തെറിസിനോസോറിഡ് ദിനോസറുകളുടെ കുടുംബത്തിൽപ്പെട്ടവരാണ് ഇക്കൂട്ടർ. അതിനാൽ കത്തി പോലുള്ള തങ്ങളുടെ നഖങ്ങൾ ഉപയോഗിച്ച് മൃഗങ്ങളെ കൊല്ലുന്നതിന് പകരം സസ്യങ്ങൾ വെട്ടിമാറ്റി അകത്താക്കുകയായിരുന്നു ഇക്കൂട്ടർ ചെയ്തിരുന്നത്. വലിയ മരച്ചില്ലകൾ പോലും തകർക്കാൻ തങ്ങളുടെ നഖങ്ങൾ ഇവർക്ക് സഹായമായി.
2008ലാണ് ജാപ്പനീസ് - അമേരിക്കൻ ഗവേഷക സംഘം പാരാലിതെറിസിനോസോറസ് ജാപ്പനീകസിന്റെ ഫോസിൽ കണ്ടെത്തിയത്. അന്ന് മുതൽ ഈ ഫോസിലിൽ ഗവേഷണങ്ങൾ നടന്നുവരികയാണ്. 30 അടി വരെ നീളവും 3 ടൺ വരെ ഭാരവും ഇവയ്ക്കുണ്ടായിരുന്നു എന്ന് കരുതുന്നു.
ഏഷ്യയിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ തെറിസിനോസോർ ഫോസിൽ കൂടിയാണിത്. കരയിൽ വച്ച് ചത്തെന്ന് കരുതുന്ന ഇതിന്റെ ഫോസിൽ സമുദ്രാവശിഷ്ടങ്ങളിലാണ് കണ്ടെത്തിയത്. ഇവ ഹൊക്കൈഡോയിലെ നകഗാവ മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററിയിൽ സൂക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |