തിരുവനന്തപുരം: സ്‌കൂൾ തുറന്ന് കുട്ടികളുടെ എണ്ണമെടുപ്പും, റാങ്ക്പട്ടിക പ്രസിദ്ധീകരണവും കഴിഞ്ഞിട്ടും എൽ.പി. സ്കൂൾ അദ്ധ്യാപകരുടെ നിയമനം വൈകുന്നു. നിലവിലെ ഒഴിവുകൾ പൂർണമായും റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
എൽ.പി.സ്കൂൾ അദ്ധ്യാപക റാങ്ക് പട്ടിക ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പ്രസിദ്ധീകരിച്ചത്.2500 നും 3000 നുമിടയിൽ ഒഴിവുള്ളതായാണ് വിവരം. എന്നാൽ,നിലവിൽ 13 ജില്ലകളിലായി 1,817 ഒഴിവുകൾ മാത്രമാണ് പി.എസ്.സി.യിൽ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിലെ ഒഴിവുകളുടെ വിവരം ലഭ്യമായിട്ടില്ല. . 2020, 2021, 2022 വർഷങ്ങളിലെ വിരമിച്ച ഒഴിവുകൾ പോലും പൂർണമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
14 ജില്ലകളിലായി 11,571 പേരെയാണ് എൽ.പി. സ്കൂൾ അദ്ധ്യാപക റാങ്ക്പട്ടികയിൽ പി.എസ്.സി. ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ റാങ്ക്പട്ടികയിൽ നിന്ന് 6,294 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. കൂടുതൽ പേർക്ക് നിയമനം ലഭിച്ചത് മലപ്പുറത്താണ്. മുഖ്യ പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമന
ശുപാർശ നൽകിയപ്പോൾ ഇവിടത്തെ ആകെ നിയമനം 1,181 ആയിരുന്നു . 225 നിയമന ശുപാർശ നൽകിയ ഇടുക്കിയാണ് പിന്നിൽ. മിക്ക ജില്ലകളിലും കാലാവധി തികയ്ക്കും മുൻപ് റാങ്ക്പട്ടിക റദ്ദായി. ഒരു വർഷത്തിലേറെയായി നിയമനങ്ങൾ നടക്കുന്നില്ല. . റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് ഒരു മാസത്തിനകം നിയമന ശുപാർശ നൽകാനാണ് പി.എസ് .സിയുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |