ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടർച്ചയായ മൂന്നാം ദിവസവും പത്തു മണിക്കൂറോളം എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായി. ഇഡി നടപടിയിൽ പ്രതിഷേധിച്ച നേതാക്കളും പ്രവർത്തകരും എ.ഐ.സി.സി ആസ്ഥാനത്ത് ഏറ്റുമുട്ടി. ജെബി മേത്തർ എംപി അടക്കം എണ്ണൂറോളം നേതാക്കളെ ഇന്നലെയും പൊലീസ് അറസ്റ്റു ചെയ്‌തു.
സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാവിലെ 11.40ന് ഇഡി ഓഫീസിലെത്തിയ രാഹുലിനെ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ രണ്ടു ഘട്ടമായാണ് ചോദ്യം ചെയ്‌തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 20 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് എത്തുന്നത് ഇന്നലെ ഡൽഹി പൊലീസ് തടഞ്ഞിരുന്നു. പൊലീസ് നിർദ്ദേശം ലംഘിച്ച ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിലുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരെയും സച്ചിൻ പൈലറ്റ്, വിനീത് പൂനിയ തുടങ്ങിയ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പാർട്ടി ആസ്ഥാനത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഓഫീസ് വളപ്പിൽ കടന്ന് പ്രവർത്തകരെ ഓടിച്ചിട്ട് തല്ലി. ചിലരെ പിടി കൂടി വലിച്ചിഴച്ച് കൊണ്ടുപോയി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നേതാക്കൾ പ്രതിഷേധിച്ചതോടെയാണ് പൊലീസ് പിൻവാങ്ങിയത്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ ,ഇഡി ഓഫീസിന് സമീപത്തും കോൺഗ്രസ് പ്രവർത്തകർ ടയറും മറ്റും കത്തിച്ച് പ്രതിഷേധിച്ചു.
പാർട്ടി ആസ്ഥാനത്തെ പൊലീസ് അക്രമത്തിൽ പ്രതിഷേധിക്കാൻ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേരളത്തിൽ നിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
എം.പിമാരുടെ നേതൃത്വത്തിൽ പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പ്രതിഷേധിച്ചു.
പൊലീസ് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ മർദ്ദിച്ചിട്ടില്ലെന്നും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചപ്പോൾ ഉന്തും തള്ളുമുണ്ടായതാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. പ്രവർത്തകരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് പാർട്ടി വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്‌ഭവനുകൾക്ക് മുന്നിലും, ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
കേന്ദ്ര ഏജൻസികളോട് കോൺഗ്രസിന് ഒരേ നിലപാട്: നേതാക്കൾ
കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് തന്നെയാണ് കോൺഗ്രസിന്റെ നിലപാടെന്ന് സംസ്ഥാന നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് രണ്ട് നിലപാടാണെന്ന സി.പി.എം ആരോപണത്തിന് മറുപടി നൽകുകയായിരുന്നു നേതാക്കൾ.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും ഇഷ്ടക്കാർക്ക് ഇഷ്ടകാര്യങ്ങൾ ചെയ്തുകൊടുക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ എന്നിവർ ആരോപിച്ചു.
ആർ.എസ്.എസുമായി രാഷ്ട്രീയ ഒത്തുതീർപ്പുണ്ടാക്കി സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനുവേണ്ടി ഇഷ്ടകാര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് കേന്ദ്ര ഏജൻസികൾ. നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമം. കോൺഗ്രസിന്റെ അക്കൗണ്ടുകളെല്ലാം ഓഡിറ്റിന് വിധേയമാകുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷനടക്കം പല തലത്തിൽ അന്വേഷിച്ച് തള്ളിയ പരാതിയാണ് വീണ്ടും കുത്തിപ്പൊക്കി കേന്ദ്രസർക്കാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് കേന്ദ്ര ഏജൻസികളോട് ഇരട്ടനിലപാടാണെന്ന് മുഖ്യമന്ത്രിയടക്കം കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ ജനങ്ങളോട് വിശദീകരിച്ചുതന്നെ കോൺഗ്രസ് മുന്നോട്ടുപോകും. കേന്ദ്ര, കേരള സർക്കാരുകൾക്കെതിരെ ഒരേ രീതിയിൽ സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |