തിരുവനന്തപുരം: വിശ്രമരഹിതമായ പോരാട്ടങ്ങൾക്കുള്ള വറ്റാത്ത പ്രചോദനമാണ് കുമാരനാശാനും, ആശാന്റെ കാവ്യലോകവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സമൂഹത്തെ ദുഷിച്ച ജാതി ജീർണതകളിൽ നിന്നു വിടുവിച്ച്, മനുഷ്യത്വത്തിന്റെ മഹത്വത്തിലേക്കു
ഉയർത്താനാണ് കുമാരനാശാന് ഗുരുവായിരുന്ന ശ്രീനാരായണഗുരു പ്രയത്നിച്ചത്. ആശാന്റെ കാലം കഴിഞ്ഞ് ഒരു നൂറ്റാണ്ടോളം പിന്നിട്ടിട്ടും നമ്മുടെ രാജ്യത്തെ ദളിതരടക്കമുള്ളവരുടെ നില എത്രയോ പരിതാപകരമാണ്. അവർക്കു ജീവിച്ചിരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും കരാളമായ ഈ അവസ്ഥ നിലനിൽക്കുന്നിടത്തോളം മനുഷ്യത്വത്തിന്റെ പക്ഷത്തു നിൽക്കുന്നവർക്കു വിശ്രമിക്കാനാവില്ല.
കുമാരനാശാന്റെ ജീവിതത്തിൽ നിന്നു വേർതിരിച്ചു നിറുത്താനാവാത്ത വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേത്. എസ്.എൻ. ഡി. പിയോഗത്തിന്റെ ആദ്യ ജനറൽസെക്രട്ടറിയായി ആശാനെ അവരോധിച്ചതു മാത്രമല്ല, ആശാന്റെ കാവ്യവ്യക്തിത്വത്തെ രൂപപ്പെടുത്തിയത് ശ്രീനാരായണ ഗുരുവാണ്. ഗുരു സ്വന്തം നിലയ്ക്കു തന്നെ ഒരു മഹാകവിയായിരുന്നു .ശൃംഗാര കവിതകൾ എഴുതി നടന്ന കുമാരുവിനെ, ജീവിതക്രമങ്ങളുടെ സങ്കീർണതകൾ അപഗ്രഥിക്കാൻ പ്രാപ്തനായ സാമൂഹിക കവിയാക്കി മാറ്റിയെടുത്തത് ശ്രീനാരായണ ഗുരുവാണ്. ആ ഗുരുവിനെ പ്രണമിച്ചുകൊണ്ടല്ലാതെ ആശാനെ സ്മരിക്കാനാവില്ല.
ജാതീയതക്കെതിരായി നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടത്തിന്റെ ഊർജം മുഴുവൻ കവിതയിലേക്കാവാഹിക്കാൻ ആശാന് കഴിഞ്ഞു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ തുടങ്ങിയ കൃതികൾ.ആ കൃതികളുടെ ശതാബ്ദി വർഷമാണിത്.
കൗമുദിയുടെ 111-ാം പിറന്നാളും ആശാന്റെ 150-ാം ജയന്തിയും ഒരുമിച്ചു വരുന്നതിൽ സവിശേഷമായ ഒരു ചേർച്ചയുണ്ട്. മഹാകവി കുമാരനാശാൻ ഏതൊരു നവോത്ഥാന പൈതൃകത്തിന്റെ
സൃഷ്ടിയാണോ, അതേ നവോത്ഥാന പൈതൃകത്തിന്റെ സൃഷ്ടിയാണു കേരളകൗമുദിയും. അതുകൊണ്ടുതന്നെ രണ്ട് ആഘോഷങ്ങളും സംയുക്തമായി നടത്തുന്നതിൽ വലിയ ഔചിത്യഭംഗിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |