SignIn
Kerala Kaumudi Online
Friday, 26 April 2024 6.14 PM IST

ഭർത്താവിന്റെ ഓർമ്മയ്ക്കായി 48,000 സ്ക്വയർ ഫീറ്റിൽ മ്യൂസിയം  രവി മ്യൂസിയം ആലപ്പുഴ നഗരഹൃദയത്തിൽ

rf
ബെറ്റി കരൺ ഭർത്താവ് രവി കരുണാകരന്റെ ചിത്രത്തിനരികിൽ

ആലപ്പുഴ: ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച വേദനമറക്കാൻ ഭാര്യ ഒരുക്കിയ പ്രണയകുടീരമാണിത്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യമ്യൂസിയം. പ്രധാന കെട്ടിടവും അനുബന്ധസംവിധാനങ്ങളുമടകം 48,000 സ്ക്വയർ ഫീറ്റാണ് രവി കരുണാകരൻ മെമ്മോറിയൽ മ്യൂസിയം. താജ്മഹലിനെ ഓർമ്മിപ്പിക്കുന്ന ഈ ഇരുനില മ്യൂസിയത്തിന് അതിനോളംതന്നെ വലിപ്പം. 34,596 സ്ക്വയർഫീറ്റാണ് താജ്മഹലിന്റെ കെട്ടിടവലിപ്പം. പ്രമുഖ കയർ വ്യവസായിയായിരുന്ന രവി കരുണാകരന്റെ സ്മരണാർത്ഥം ഭാര്യ കരൺ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർപേഴ്സൺ ബെറ്റി കരൺ 2006ൽ ഒരുക്കിയതാണ് ആലപ്പുഴ നഗരഹൃദയത്തിലെ ഈ മ്യൂസിയം. കോടികൾ വിലമതിക്കുന്ന അപൂർവശേഖരങ്ങളുണ്ടിവിടെ.

ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ, 24 കാരറ്റ് സ്വർണത്തരികൾ ചേർത്തുണ്ടാക്കിയ ക്രിസ്റ്റൽ രൂപങ്ങൾ, പ്രശസ്ത ബ്രാൻഡുകളുടെ ലിമിറ്റഡ് എഡിഷൻ ശില്പങ്ങൾ, വിക്ടോറിയൻ കാലഘട്ടങ്ങളിലെ വസ്തുക്കൾ, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ബ്യൂക്ക് സൂപ്പർ കാർ തുടങ്ങി വിസ്മയക്കാഴ്ചകളുടെ മായികലോകം.

18ാം വയസിൽ രവി കരുണാകരന്റെ ഭാര്യയായതു മുതൽ ബെറ്റിക്ക് ‌വിദേശസഞ്ചാരം പതിവായി. എവിടെയായാലും ആദ്യം സന്ദർശിക്കുക മ്യൂസിയങ്ങളാണ്. 138 രാജ്യങ്ങൾ സന്ദർശിച്ചു. ഓരോ യാത്രയിലും തിരികെയെത്തുന്നത് വിശിഷ്ടവസ്തുക്കളുമായാണ്. തൊട്ടാൽ പൊടിയുന്ന പോഴ്സലൈൻ ശില്പങ്ങളടക്കം അതീവ ശ്രദ്ധയോടെയാണ് എത്തിച്ചത്. 2003ലായിരുന്നു രവിയുടെ വിയോഗം. മ്യൂസിയം ഒരുക്കാൻ മകൾ ലുല്ലുവും കൂടെനിന്നു. തിങ്കളാഴ്ച ഒഴികെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം.

മൂന്നു തലമുറകളുടെ ശേഖരം

യൂറോപ്യൻ കമ്പനികളുടെ കുത്തകയായിരുന്ന കയർ ഉത്പന്ന കയറ്റുമതിയിൽ ആദ്യം കൈവച്ച ഇന്ത്യക്കാരനാണ് രവിയുടെ മുത്തച്ഛൻ കൃഷ്ണൻ മുതലാളി. അദ്ദേഹം ശേഖരിച്ച ആനക്കൊമ്പ് ശില്പങ്ങളും തഞ്ചാവൂർ പെയിന്റിംഗുകളും ഇവിടെയുണ്ട്. കൃഷ്ണൻ മുതലാളിയുടെ മകൻ കെ.സി.കരുണാകരൻ യു.കെയിലെ ബെർമിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം വിവാഹം കഴിച്ചത് ജർമ്മൻ സ്വദേശി മാർഗരറ്റിനെ. മാർഗരറ്റ് കേരളത്തിലേക്ക് വന്നത് വിലമതിക്കാനാവാത്ത ആഭരണങ്ങളും പുരാവസ്തുക്കളും വിവിധ കലാശില്പങ്ങളുമായാണ്. മാർഗരറ്റിന്റെ മരണത്തോടെ കരുണാകരൻ വിവാഹം ചെയ്ത ഡച്ച് സ്വദേശി കെരീന ഹാക്ക്ഫ്രൂട്ടിന്റെ ശേഖരങ്ങളും ഇവിടെയുണ്ട്.

കതകില്ലാത്ത മുൻവാതിൽ

ബെറ്റി വിവാഹം കഴിഞ്ഞെത്തിയത് മുൻവാതിൽ ഇല്ലാത്ത ആലപ്പുഴയിലെ വീട്ടിലേക്കാണ്. വിശാലവും തുറസായതുമായ ഹാളാണ് മുൻവശം. ഇപ്പോഴും അവിടെ വാതിൽ ഘടിപ്പിച്ചിട്ടില്ല. വിദേശ അതിഥികൾക്കായി വീടിനുള്ളിൽ ഒരുക്കിയിരുന്ന ബാർ കൗണ്ടറുൾപ്പടെ അതേപടി നിലനിറുത്തിയിട്ടുണ്ട്.

''താജ്മഹൽ ഒരുക്കിയ ഷാജഹാന്റെ അതേ വികാരത്തോടെയാണ് ഞാനും രവി കരുണാകരൻ സ്മാരകമൊരുക്കിയത്. അദ്ദേഹത്തോടുള്ള പ്രണയം വാക്കുകൾക്കതീതമാണ്

-ബെറ്റി കരൺ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.