ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെ രൂക്ഷമായി വിമർശിച്ച് രാഹുലും പ്രിയങ്കയും. എന്നാൽ, യുവാക്കൾക്ക് പദ്ധതി ഗുണകരമാകുമെന്നും ഇത് നടപ്പാക്കിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും അമിത് ഷാ പറഞ്ഞു.
നോട്ട് നിരോധനവും ജി.എസ്.ടിയും വ്യാപാരികൾ നിരസിച്ചത് പോലെ അഗ്നിപഥ് യുവാക്കൾ നിരസിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. സുഹൃത്തുക്കളെ ഒഴികെ മാറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി മോദി തയ്യാറല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു. അതേസമയം, കോൺഗ്രസ് നേതാവ് മനീഷ് തിവാരി അഗ്നിപഥിനെ പിന്തുണച്ചത് നേതൃത്വത്തിന് തലവേദനയായി. ശരിയായ ദിശയിലുള്ള പരിഷ്കാരമാണ്. പുതിയ കാലത്തിനനുസരിച്ച യുദ്ധമുറകളുമായി പദ്ധതി മാറ്റത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഗ്നിപഥ് പ്രഖ്യാപിച്ച് ഒരു ദിവസമായപ്പോഴേക്കും മോദി സർക്കാരിന് അതിന്റെ ചട്ടങ്ങൾ മാറ്റേണ്ടി വന്നത് പദ്ധതി ആസൂത്രണമില്ലാതെ നടപ്പാക്കിയതാണെന്ന് വ്യക്തമായെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ധൃതിയിൽ എടുത്ത തീരുമാനം യുവാക്കളെ കുഴപ്പത്തിലാക്കി. പദ്ധതി പിൻവലിച്ച് പഴയത് പോലെ സേനാ റിക്രൂട്ട്മെന്റ് നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
അഗ്നിപഥ് പിൻവലിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. യുവാക്കൾക്കുള്ള സുവർണ്ണാവസരമാണിത്. റിക്രൂട്ട്മെന്റിനായി യുവാക്കൾ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ദേശീയ താത്പര്യങ്ങൾക്ക് എതിരാണെന്നും ആർ.എസ്.എസ് പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണെന്നും സി.പി.എം പി.ബി അംഗം എം.എ. ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |