ഇന്ത്യ -ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി-20 ഇന്ന്,
ജയിക്കുന്ന ടീമിന് പരമ്പര,
മത്സരത്തിന് മഴഭീഷണി
ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിർണായകമായ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഇരുടീമും 2 മത്സരങ്ങൾ വീതം ജയിച്ച് സമനില പാലിക്കുന്നതിനാൽ ഇന്നത്തെ മത്സരത്തിന് ഫൈനലിന്റെ മാനം കൈവന്നിരിക്കുകയാണ്. ജയിക്കുന്ന ടീമിന് പരമ്പരയും കിരീടവും സ്വന്തമാക്കാം. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. അതേസമയം മത്സരത്തിന് മഴയുടെ വലിയ ഭീഷണിയുമുണ്ട്. മഴപെയ്യാനുള്ള സാധ്യത 70 ശതമാനത്തോളമാണെന്നാണ് കാലാവസ്ഥാ നിരീക്ഷികർ പറയുന്നത്.
കഥ ഇതുവരെ
ആദ്യമത്സരം ഏഴ് വിക്കറ്റിനും രണ്ടാം മത്സരം 4 വിക്കറ്റിനും വിജയിച്ച് ദക്ഷിണാഫ്രിക്ക 2-0ത്തിന്റെ ലീഡെടുത്തിരുന്നു. പരമ്പര അവർ തൂത്തുവാരുമെന്ന് വരെ അഭിപ്രായങ്ങൾ ഉയർന്നു. ഇന്ത്യൻ ക്യാപ്ടൻ റിഷഭ് പന്തിന് നേരെയും വിമർശന ശരങ്ങൾ പറന്നു. വിമർശകരുടെ വായടപ്പിച്ച് അടുത്ത രണ്ട് മത്സരങ്ങളും യഥാക്രമം 48, 82 റൺസുകൾക്ക് ജയിച്ച് പരമ്പരയിൽ ഒപ്പമെത്തിയതോടെ 2010ന് ശേഷം വെള്ളപന്തിൽ നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര വിജയമെന്ന നേട്ടം സ്വപ്നം കാണുകയാണ് ടീം ഇന്ത്യയും ആരാധകരും.
ജയിക്കാൻ ഇന്ത്യ
തുടർച്ചയായ രണ്ട് വിജയങ്ങൾ നൽകിയ ആത്മ വിശ്വാസത്തിലാണ് ടീം ഇന്ത്യ. മുൻനിര നിറം മങ്ങിയാലും ഡെത്ത് ഓവറുകളിൽ ഉൾപ്പെടെ റൺറേറ്റ് റോക്കറ്റ് പോലെ കുതിച്ചുയർത്താൻ കഴയുന്ന ദിനേഷ് കാർത്തിക്കാണ് ഇന്ത്യയുടെ വജ്രായുധം. ഹാർദ്ദിക് പാണ്ഡ്യയും ഫോമിലാണ്. ബൗളിംഗ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പിഴവുകൾ തിരുത്തി അവസരത്തിനൊത്ത് ഉയർന്നതാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ആവേശ് ഖാൻ കഴിഞ്ഞ മത്സരത്തിൽ 4 ഓവറിൽ 18 റൺസ് മാത്രം നൽകി 4 വിക്കറ്രുകളാണ് വീഴ്ത്തിയത്. ചഹലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തന്റെ റോൾ ഭംഗിയാക്കി. കഴിഞ്ഞ മത്സരങ്ങളിൽ വിജയിച്ച ടീമിനെ തന്നെ ഇന്ത്യ ഇന്നും നിലനിറുത്തിയേക്കും. സ്പീഡ് എക്സ്പ്രസ് ഉമ്രാൻ മാലിക്കിന് ഇന്നും പകരക്കാരുടെ ബെഞ്ചിൽ തന്നെയാകും സ്ഥാനമെന്നാണ് വിവരം.
സാധ്യതാ ടീം: ഇഷാൻ, റുതുരാജ്, ശ്രേയസ്, പന്ത്,ഹാർദ്ദിക്, കാർത്തിക്ക്, അക്ഷർ,ഹർഷൽ, ആവേശ്, ഭുവനേശ്വർ, ചഹൽ.
തിരിച്ചടിക്കാൻ ദക്ഷിണാഫ്രിക്ക
പരിക്ക് വല്ലാതെ വലയ്ക്കുന്ന ദക്ഷിണാഫ്രിക്കയെ തുടർച്ചയായ രണ്ട് തോൽവികൾ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. വിജയ വഴിയിൽ തിരിച്ചെത്തി പരമ്പര സ്വന്തമാക്കാൻ കൈയ് മെയ് മറന്ന് ദക്ഷിണാഫ്രിക്ക പൊരുതുമെന്ന് ഉറപ്പ്. നാലാം ട്വന്റി-20യിൽ കൈയ്ക്ക് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായ ക്യാപ്ടൻ ഡെംബ ബവുമ ഇന്ന് കളിക്കുമെയെന്ന കാര്യം ഉറപ്പില്ല. ബവുമ കളിച്ചില്ലേൽ റീസ ഹെൻഡ്രിക്കസാകും പകരം ടീമിലെത്തുക. കേശവ് മഹാരാജിന് ക്യാപ്ടൻ സ്ഥാനവും ലഭിക്കും.
സാധ്യതാ ടീം: ബവുമ/ഡി കോക്ക്/ഹെൻഡ്രിക്കസ്,ഡുസ്സൻ, മില്ലർ, ക്ലസൻ, പ്രിറ്റോറിയസ്,ജാൻസൺ/പാർണൽ, റബാഡ, മഹാരാജ്, നോർട്ട്‌ജെ, എൻഗിഡി/ഷംസി.
പിച്ചും കാലാവസ്ഥയും
റൺസൊഴുകുന്ന പിച്ചാണ് ചിന്ന സ്വാമിയിലേത്. കൊവിഡിന് ശേഷം ചിന്നസ്വമായിൽ നടക്കുന്ന ആദ്യ പരിമിത ഓവർ മത്സരമാണിത്. വെള്ളിയാഴ്ച വലിയ മഴ ഇവിടെ പെയ്തിരുന്നു. ഇന്നലെ മഴ രഞ്ജി സെമി ഫൈനലിനേയും ബാധിച്ചിരുന്നു. ഇന്നും മഴയ്ക്ക് വലിയ സാധ്യതയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |