തൃശൂർ: തീരം കടലെടുത്തുപോകാതെ കാക്കാൻ 'കരിമ്പന പ്രതിരോധം" പരീക്ഷിച്ച് കേരളം. മൻ കി ബാത്തിൽ തമിഴ്‌നാട്ടിൽ തൂത്തുക്കുടി തീരത്ത് കരിമ്പനകൾ നട്ടുവളർത്തിയതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചതാണ് പ്രചോദനമായത്. ദ്വീപുകൾക്ക് ചുറ്റുമുള്ള പവിഴപ്പുറ്റുകളെ നിലനിറുത്താൻ കരിമ്പനകൾ സഹായിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
വനം വന്യജീവി വകുപ്പും സോഷ്യൽ ഫോറസ്ട്രി വിഭാഗവും ചാവക്കാട് പഞ്ചവടി കടപ്പുറത്ത് 300 വിത്തുകൾ പാകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആഴത്തിലുള്ള നാരുവേര് പടലങ്ങളുള്ളതിനാൽ കരിമ്പനയ്ക്ക് മണ്ണൊലിച്ചുപോകാതെ നിറുത്താനാകും. മണ്ണിൽ വേരൂന്നിയാൽ ബെൽറ്റ് പോലെ പ്രവർത്തിക്കും. പരിമിതമായ വെള്ളത്തിലും ഉപ്പിന്റെ അംശമുണ്ടെങ്കിലും വളരും.
പാലക്കാട്, കൊല്ലംകോട് ഭാഗത്ത് നിന്നുള്ള വിത്തുകളാണ് കടലിൽ നിന്ന് ഇരുനൂറ് മീറ്റർ മാറി മൂന്ന് മീറ്റർ അകലത്തിൽ നട്ടുപിടിപ്പിച്ചത്. ജൂലായിൽ വനമഹോത്സവവുമായി ബന്ധപ്പെട്ട് ബ്ലാങ്ങാട്, കടപ്പുറം ഭാഗങ്ങളിൽ കൂടുതൽ കരിമ്പനവിത്തുകൾ നടും. തമിഴ്നാട്ടിൽ രണ്ട് പതിറ്റാണ്ട് മുൻപ് തുടങ്ങിയ പദ്ധതിക്കായി പ്രത്യേക ഫണ്ട് ബഡ്ജറ്റിൽ നീക്കിവയ്ക്കാറുണ്ട്.
ഉപയോഗം പലവിധം
കരിമ്പനയുടെ നൊങ്ക് ദാഹശമനിയും പോഷകവുമാണ്. കരിമ്പനയിൽ നിന്ന് പനഞ്ചക്കരയും പനംകൽക്കണ്ടവും കിട്ടും. കരിമ്പനപ്പട്ടകളോട് ചേർന്നുള്ള ഒരു മീറ്ററോളം നീളമുള്ള തണ്ടിന്റെ പുറത്തെ തൊലിഭാഗത്തെ ബലമുള്ള നാരുകൾ പിരിച്ചെടുത്ത് ഉണ്ടാക്കുന്ന കയറുകൾക്കും ഈർപ്പത്തെ പ്രതിരോധിക്കാൻ അസാമാന്യമായ കഴിവുണ്ട്. പനത്തടി കൊണ്ട് ഫർണിച്ചർ നിർമ്മിച്ച് കയറ്റുമതി ചെയ്യാറുണ്ട്. കടഞ്ഞെടുത്ത് പോളിഷ് ചെയ്താൽ നല്ലവില കിട്ടും.
മറ്റ് ഗുണങ്ങൾ
തീരദേശത്തെ കാറ്റിനെ പ്രതിരോധിക്കും
രോഗബാധ കുറവ്, പ്രതിരോധശേഷി കൂടുതൽ
നൂറുവർഷത്തോളം നിലനിൽക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |