ലണ്ടൻ: പെപ്സിയില്ലാത്തൊരു ജീവിതമില്ലായിരുന്നു ലണ്ടനിലെ ആൻഡി ക്യൂറിക്ക് (41). രാവിലെ ഒരു കാൻ പെപ്സി കുടിച്ചാണ് ദിവസം തുടങ്ങുക. പലപ്പോഴായി ദിനം 30 കാൻ (10 ലിറ്രർ) പെപ്സി കുടിച്ചു തീർക്കും. ഒരു ദിവസം പോലും മുടങ്ങാതെ 20 വർഷം ഈ പതിവ് തുടർന്നു. കണക്കനുസരിച്ച് പ്രതിവർഷം 6.5 ലക്ഷം രൂപ ചെലവാക്കി. ആകെ 1.30കോടി രൂപ. കിട്ടിയത് അമിതവണ്ണവും പ്രമേഹരോഗവും.
നോർത്ത് വെയിൽസിലെ ബാങ്കോർ സ്വദേശിയായ ആൻഡി സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ്. ഇക്കാലമത്രയും 2,19,000ത്തോളം കാൻ പെപ്സികൾ അദ്ദേഹം കുടിച്ച് തീർത്തിട്ടുണ്ടാകുമെന്നാണ് കണക്ക്. തന്റെ 20ാം വയസിൽ തുടങ്ങിയ ഈ പെപ്സി പ്രേമം ആൻഡിയെ പൂർണമായും കീഴടക്കുകയായിരുന്നു.
തണുത്ത പെപ്സിയുടെ രുചി മറികടക്കാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ലെന്നാണ് ആൻഡി പറയുന്നത്. നൈറ്റ് ഷിഫ്റ്റായതിനാൽ ജോലിസമയത്ത് ഉറങ്ങാതിരിക്കാൻ പെപ്സി കുടിച്ചുകൊണ്ടിരിക്കും. പെപ്സിക്കായി താൻ പ്രതിവർഷം ഉപയോഗിക്കുന്ന പൈസയുണ്ടെങ്കിൽ എല്ലാ വർഷവും തനിക്ക് ഓരോ പുതിയ കാർ വാങ്ങാമായിരുന്നു. പക്ഷേ തനിക്ക് വേണ്ടിയിരുന്നത് പെപ്സിയായിരുന്നു. എഴുന്നേറ്റാൽ ഉടൻ കുടിക്കുന്നതും, പുറത്തിറങ്ങുമ്പോൾ കൈയിൽ കരുതുന്നതും, പാർട്ടികൾക്ക് പോയാൽ കുടിക്കുന്നതും എല്ലാം പെപ്സിയായിരുന്നുവെന്നും ആൻഡി പറഞ്ഞു.
ദിവസവും പത്ത് ലിറ്റർ പെപ്സിയാണ് ഇത്തരത്തിൽ ആൻഡി അകത്താക്കിയത്. ഒടുവിൽ ആരോഗ്യം പണിമുടക്കി. 120 കിലോ ഭാരം വെച്ച ആൻഡി പിന്നീട് അത് കുറയ്ക്കാൻ ഏറെ പ്രയാസപ്പെട്ടു. പ്രമേഹരോഗവും പിടിപ്പെട്ടതോടെ പെപ്സി ഒഴിവാക്കുകയാണ് നല്ലതെന്ന് ഡോക്ടർ ഉപദേശിച്ചു. തുടർന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിപ്‌നോട്ടിസ്റ്റുമായി ബന്ധപ്പെട്ട് പെപ്സി അഡിക്ഷൻ കുറയ്ക്കാൻ ചികിത്സ ആരംഭിച്ചു. ചികിത്സ ഫലപ്രദമായതോടെ താൻ കുടിവെള്ളം ഇഷ്ടപ്പെടാൻ തുടങ്ങിയെന്നും ഇപ്പോൾ പെപ്സി കുടിക്കാൻ ശ്രമിക്കാറില്ലെന്നും ആൻഡി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |