1914 കാലഘട്ടത്തിൽ കവളപ്പാറ സ്വരൂപത്തിന്റെ മൂപ്പിൽനായർ അപ്പുകുട്ടനുണ്ണി മൂപ്പിൽനായരുടെ കൊട്ടാരത്തിലെ സംഗീത സദസായ കളിയോഗം എന്ന പേരിലുള്ള കഥകളി സംഘത്തിന്റെ സംഗീത വിദ്വാനായിരുന്നു വെങ്കിടകൃഷ്ണ ഭാഗവതർ എന്ന് ചരിത്രം പറയുന്നു.
ഷൊർണൂർ: കഥകളി സംഗീതത്തിന്റെ സൃഷ്ടികർത്താവും കവളപ്പാറ കൊട്ടാരത്തിലെ സംഗീത വിദ്വാനുമായിരുന്ന മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ സ്മരണ നാമാവശേഷമാവുന്നു. കഥകളി പാട്ടിനെ ഇന്നുള്ള കഥകളി സംഗീതമാക്കി ചിട്ടപ്പെടുത്തി കലാലോകത്തിന് സമ്മാനിക്കുകയും ശ്രുതിമധുരമായ നാഥവീചികൾ കൊണ്ട് അനുഗ്രഹിക്കുകയും ചെയ്ത ഷൊർണൂർ മുണ്ടായ മുല്ലക്കാട്ട് മഠത്തിലെ വെങ്കിടകൃഷ്ണ ഭഗവതർക്ക് ജന്മദേശത്തും കഥകളി ലോകത്തും പേരിന് പോലും സ്മരിക്കാൻ ഇടമില്ലാതെയാവുന്നു.
ജന്മദേശത്ത് മുല്ലക്കാട്ട് മഠവും അദ്ദേഹത്തിന്റെ മേൽവിലാസവും ഇന്ന് നിലവിലില്ല. ചെറിയ നേട്ടങ്ങൾ കൈവരിക്കുന്ന കലാകാരനുപോലും ഏറെ പ്രസിദ്ധിയും അംഗീകാരവും ലഭിക്കുന്ന കാലഘട്ടത്തിലാണ് കഥകളി സംഗീതത്തിന്റെ ഉപജ്ഞാതാവിന്റെ നാമത്തിനുപോലും ഈ അവഗണന. അരനൂറ്റാണ്ടുകാലം കഥകളി സംഗീതത്തെ ചേർത്തുപിടിച്ച് നിരവധി ശിഷ്യസമ്പത്തിനെയും ആരാധകരെയും അദ്ദേഹം നേടിയിരുന്നു.
വെങ്കിടകൃഷ്ണ ഭാഗവതർ കഥകളി പാട്ടിനെ കഥകളി സംഗീതമായി ചിട്ടപ്പെടുത്തിയ ശേഷമാണ് കളിവിളക്കിന് മുന്നിലെ വേഷത്തിന് ലഭിച്ചിരുന്ന അതേ പ്രാധാന്യം സംഗീതത്തിനും ലഭിച്ചു തുടങ്ങിയത്.
ഭാഗവതർ ചിട്ടപ്പെടുത്തിയ സംഗീത രീതിയാണ് പിന്നീട് കഥകളിപാട്ടിലെ മുണ്ടായ ശൈലിയായി പ്രസിദ്ധമായത്. കേരള കലാമണ്ഡലത്തിൽ അദ്ധ്യാപകനായിരിക്കുമ്പോഴാണ് വന്ദന ശ്ലോകം മുതൽ ധനാശിവരെ ഭാഗവതർ കഥകളിപാട്ടിനെ കഥകളി സംഗീതമാക്കി ചിട്ടപ്പെടുത്തിയത്. ഏതാണ്ട് എല്ലാ രാഗങ്ങളെയും സവിസ്തരം പ്രതിപാതിക്കുന്ന തരത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ സംഗീതശൈലിയാണ് കഥകളിലോകത്തിന് മുതൽകൂട്ടായി ഇന്നും തുടരുന്നത്. കഥകളിയെ കലാലോകത്തിന്റെ സമ്പന്നതയിലേക്കെത്തിച്ച ഭാഗവതരും കുടുംബവും സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള മുല്ലക്കാട്ട് കുടുംബം കൈമാറി ഇന്ന് ചെന്നൈയിലും മലപ്പുറത്തുമായാണ് ജീവിക്കുന്നത്. ഭാഗവതരുടെ സംഗീത പെരുമയും നാമവും നിലനിർത്താൻ ഷൊർണൂരിലെ ചുഡുവാലത്തൂർ കേന്ദ്രമായി തുടങ്ങിയ വെങ്കിടകൃഷ്ണ ഭഗവതർ സ്മാരക സംഗീതസഭയും നാമാവശേഷമായി കൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |