ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങി പിന്നീട് പതിയെ നായകനായും പ്രതിനായകനുമായി മലയാള സിനിമയിൽ ചുവടുറപ്പിച്ച ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ടെെറ്റിൽ കഥാപാത്രമായ പ്രിയദർശൻ എന്ന പ്രിയനായി ഷറഫുദ്ദീൻ എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ആന്റണി സോണിയാണ്.
മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ സെെറ ഭാനുവാണ് സംവിധായകന്റെ ആദ്യ ചിത്രം. ഷറഫുദ്ദീന് പുറമെ നൈല ഉഷ, അപര്‍ണ ദാസ്, അനാർക്കലി മരക്കാർ, അശോകൻ, ഹരിശ്രീ അശോകൻ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്‌മിനു സിജോ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
തന്റെ ആവശ്യങ്ങളെക്കാളുമേറെ കൂടെയുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഹോമിയോപ്പതി ഡോക്‌ടറും ഫ്ലാറ്റിന്റെ സെക്രട്ടറിയുമൊക്കെയായ പ്രിയന്റെ നെട്ടോട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രിയൻ ഓട്ടത്തിലാണ്, പ്രേക്ഷകന്റെ മനസും കൂടെ ഓടുന്നുണ്ട്. പ്രിയന്റെ തിരക്കുകളും പ്രശ്‌നങ്ങളും നിസഹായതയുമൊക്കെ പ്രേക്ഷകന്റേത് കൂടിയാക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
ഒരു മമ്മൂട്ടി ആരാധകൻ കൂടിയായ പ്രിയൻ തിരക്കുകൾക്കിടയിലും സിനിമ എന്ന തന്റെ ആഗ്രഹം മനസിന്റെ ഒരു കോണിൽ സൂക്ഷിക്കുന്നുണ്ട്. പ്രിയന്റെ സിനിമ സ്വപ്‌നങ്ങളെ കൂട്ടുപിടിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഭാര്യയും മകളുമൊത്ത് ഫ്ലാറ്റിൽ കഴിയുന്ന പ്രിയന് എന്നും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടേണ്ടി വരുന്നു.
ഈ തിരക്കുകൾക്കിടയിൽ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിവസം പ്രിയൻ എങ്ങനെ കെെകാര്യം ചെയ്യുമെന്നതിൽ ഊന്നിയാണ് ചിത്രം പുരോഗമിക്കുന്നത്. അവിചാരിതമായ ഒട്ടേറെ സംഭവങ്ങൾ ഈ ദിനത്തിൽ പ്രിയന് നേരിടേണ്ടി വരുന്നു.
പ്രിയനായി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ഷറഫുദ്ദീൻ നടത്തിയിരിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളെയും ചെറിയ ചിരിയിലൊതുക്കുന്ന പ്രിയനെ അനായാസമായി നടൻ കെെകാര്യം ചെയ്‌തിട്ടുണ്ട്.
പ്രിയന്റെ ഭാര്യയായി എത്തിയ അപർണ ദാസും പ്രധാന വേഷത്തിലെത്തുന്ന നെെല ഉഷയും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. ഒട്ടനവധി അഭിനേതാക്കളും സന്ദർഭങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ടെങ്കിലും പ്രേക്ഷകരിൽ ആശക്കുഴപ്പം ഉണ്ടാക്കുന്നില്ല. താരങ്ങളെ കൃത്യമായി വിനിയോഗിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്.
നിസാരമെന്ന് തോന്നിക്കുന്ന കാര്യങ്ങൾ പോലും ഒരാളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് ചിത്രം കാണിച്ച് തരുന്നുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ കുറവാണെങ്കിലും സിറ്റുവേഷണൽ കോമഡികൾ ധാരാളമുണ്ട്.
ചില പിന്തിരിപ്പൻ ആശയങ്ങളും ചിത്രത്തിൽ ഇടയ്‌ക്ക് കടന്ന് വരുന്നുണ്ട്. ആദ്യ പകുതി രണ്ടാം പകുതി എന്ന വേർതിരിവില്ലാതെ ആദ്യം മുതൾ അവസാനം വരെ ഒരേ താളത്തിലാണ് ചിത്രം പുരോഗമിക്കുന്നത്.
ലിജിൻ ബംബീനോ ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി. പി. എം. ഉണ്ണികൃഷ്ണന്റെ ഛായാഗ്രഹണവും മികച്ച് നിന്നു. അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
പുതുമയുള്ള ആശയം കെട്ടുറപ്പുള്ള തിരക്കഥയുടെ സഹായത്തോടൊണ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് സംവിധായകൻ എത്തിച്ചത്. നർമപ്രാധാന്യമുള്ള ഒട്ടേറെ മൂഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. ജോയൽ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സന്തോഷ് ത്രിവിക്രമനാണ്.
റിലീസിന് മുൻപ് പുറത്ത് വന്ന അഭ്യൂഹങ്ങൾ ശരിവച്ചുകൊണ്ട് ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അമിത പ്രതീക്ഷകളില്ലാതെ സമീപിച്ചാൽ ടെൻഷനുകളോ പിരിമുറുക്കങ്ങളോ ഒന്നും കൂടാതെ ആസ്വദിക്കാനാവുന്ന ഒരു ഡീസന്റ് ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറാണ് 'പ്രിയൻ ഓട്ടത്തിലാണ്'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |