കീവ് : കിഴക്കൻ യുക്രെയിനിൽ പോരാട്ടം രൂക്ഷമായ ലുഹാൻസ്കിലെ സെവെറോഡൊണെസ്കിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്നറിയിച്ച് യുക്രെയിൻ. മറ്റ് പ്രദേശങ്ങളിലേക്ക് നീങ്ങിത്തുടങ്ങാൻ സൈന്യത്തിന് മേലധികാരികളിൽ നിന്ന് നിർദ്ദേശം ലഭിച്ചെന്നാണ് ലുഹാൻസ്‌ക് ഗവർണർ നൽകുന്ന വിവരം. എന്നാൽ, യുക്രെയിൻ പ്രതിരോധ മന്ത്രാലയം വാർത്തയോട് പ്രതികരിച്ചിട്ടില്ല.
എവിടേക്കാണ് സൈന്യം പോവുകയെന്നോ സേനാപിന്മാറ്റം ആരംഭിച്ചോ എന്നും വ്യക്തമല്ല. ലുഹാൻസ്‌ക്, ഡൊണെസ്‌ക് പ്രവിശ്യകൾ ഉൾപ്പെടുന്ന ഡോൺബാസ് മേഖലയുടെ നിയന്ത്രണം പൂർണ്ണമായും കൈക്കലാക്കാനാണ് റഷ്യ ശ്രമം തുടരുന്നത്. ഈ പ്രദേശങ്ങളുടെ പകുതിയോളം ഭാഗം റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്. സെവെറോഡൊണെസ്കിൽ സേനാ പിൻമാറ്റം നടക്കുന്നതോടെ ലൈസൈചാൻസ്കിലേക്കായിരിക്കും റഷ്യ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.
അതേസമയം, യുക്രെയിനും മോൾഡോവയും അംഗത്വത്തിനായി സമർപ്പിച്ച അപേക്ഷകൾ ഔദ്യോഗികമായി അംഗീകരിച്ചതായി ( കാൻഡിഡേറ്റ് പദവി നൽകി ) യൂറോപ്യൻ യൂണിയനിൽ (ഇ.യു) അറിയിച്ചു. ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് യുക്രെയിനെ ഇ.യു അംഗത്വത്തിനായുള്ള ഔദ്യോഗിക സ്ഥാനാർത്ഥിയായി പരിഗണിക്കാൻ അംഗ രാജ്യങ്ങളിലെ നേതാക്കൾ തീരുമാനിച്ചത്.
തീരുമാനം ചരിത്രപരമായ നിമിഷമാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, ഇ.യു അംഗമാകാനുള്ള വർഷങ്ങളോളം നീളുന്ന നടപടിക്രമങ്ങളുടെ ആദ്യ ചുവട് മാത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |