തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമണത്തിന് പിന്നാലെ കേരളത്തിലെമ്പാടും യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ തള്ളിപ്പറഞ്ഞതാണ്. എല്‍.ഡി.എഫും ഈ സംഭവത്തെ അപലപിച്ചിട്ടുള്ളതാണ്. പൊലീസും ശക്തമായ നടപടി സ്വീകരിച്ചുവരികയുമാണ്.
മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് അക്രമിച്ച സംഭവത്തെ അപലപിക്കാന്‍ യു.ഡി.എഫ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. നേരിട്ടുള്ള അക്രമണത്തിനാണ് അവിടെ തുനിഞ്ഞത്. എന്നിട്ടും അത് അപലപിക്കേണ്ടതാണെന്ന് യു.ഡി.എഫ് നേതാക്കള്‍ക്ക് തോന്നിയിട്ടില്ല. അക്രമകാരികളെ മാലയിട്ട് സ്വീകരിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഇ.പി. ജയരാജ് പറഞ്ഞു.
പത്ര പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്ന സംഭവത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. വയനാട്ടില്‍ ദേശാഭിമാനിക്ക് നേരെയും അക്രമണമുണ്ടായി. കണ്ണൂരില്‍ മാരകായുധങ്ങളുമായി പോലീസിനെ അക്രമിക്കാനുള്ള തയ്യാറെടുപ്പാണ് യു.ഡി.എഫുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
സംസ്ഥാനത്തെമ്പാടും കലാപം അഴിച്ചുവിടാനും, പത്രക്കാരെ ഭീഷണിപ്പെടുത്താനും, പത്ര സ്ഥാപനത്തേയും അക്രമിക്കാനുമുള്ള ഈ പരിശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും ഇ.പി ജയരാജന്‍ പ്രസ്‌താവനയില്‍ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |