കീവ് : റഷ്യയെ കൂടാതെ അയൽരാജ്യമായ ബെലറൂസിന്റെ അതിർത്തിയിൽ നിന്നും ഇന്നലെ ശക്തമായ ആക്രമണം നേരിട്ടെന്ന ആരോപണവുമായി യുക്രെയിൻ. വടക്കൻ അതിർത്തി പ്രദേശമായ ചെർണീവിലെ ഡെസ്ന ഗ്രാമത്തിൽ പുലർച്ചെ 12 റോക്കറ്റുകൾ പതിച്ച് നാശനഷ്ടങ്ങൾ വിതച്ചെന്നും എന്നാൽ ആളപായമില്ലെന്നും യുക്രെയിന്റെ നോർതേൺ മിലിട്ടറി കമാൻഡ് അറിയിച്ചു.
റഷ്യയുടെ സഖ്യകക്ഷിയായ ബെലറൂസിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്നും കമാൻഡ് വ്യക്തമാക്കി. അധിനിവേശത്തിന്റെ ആരംഭം മുതൽ റഷ്യൻ അനുകൂല നിലപാടാണ് ബെലറൂസ് സ്വീകരിക്കുന്നത്. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇന്നലെ സെന്റ്പീറ്റേഴ്സ്‌ബർഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുന്നേയാണ് ആക്രമണം.
യുക്രെയിന് കാൻഡിഡേറ്റ് പദവി നൽകാനുള്ള യൂറോപ്യൻ യൂണിയൻ തീരുമാനത്തെ ക്രെംലിൻ അപലപിച്ചിരുന്നു. അതേ സമയം, കിഴക്കൻ യുക്രെയിനിലെ സെവെറോഡൊണെസ്ക് നഗരത്തിന്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു.
ഇവിടെ നിന്ന് പിന്മാറുന്നതായി യുക്രെയിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സെവെറോഡൊണെസ്കിലെ അസോട്ട് കെമിക്കൽ പ്ലാന്റും പിടിച്ചെടുത്തെന്ന് റഷ്യ അറിയിച്ചു. ഇവിടെ അഭയം തേടിയിരുന്ന 800ലേറെ സിവിലയൻമാരെ ഒഴിപ്പിച്ചെന്നാണ് റഷ്യൻ അനുകൂല വിമതർ പറയുന്നത്. എന്നാൽ, ഇവിടെ ഇന്നലെയും ഷെല്ലാക്രമണങ്ങൾ നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |