അമൃത്സർ: പാകിസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 24കാരിയായ അദ്ധ്യാപിക അതിർത്തിയിൽ പിടിയിൽ.
മദ്ധ്യപ്രദേശിലെ രേവയിൽ നിന്നുള്ള 24 കാരിയായ ലവ്‌ലോൺഫിസ ഖാനാണ് അട്ടാരിയിലെ അന്താരാഷ്ട്ര അതിർത്തിയിൽ വച്ച് പൊലീസിന്റെ പിടിയിലായത്. പ്രണയം തലയ്ക്ക് പിടിച്ചാണ് യുവതി പാകിസ്ഥാനിലേക്ക് കടക്കാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ കണ്ടുമുട്ടിയ പാകിസ്ഥാൻ സുഹൃത്ത് ദിൽഷാദിനെ വിവാഹം ചെയ്യാനായിരുന്നു പദ്ധതി. വിദേശയാത്രയ്ക്ക് ആവശ്യമായ എല്ലാ രേഖകളും യുവതിയുടെ കൈവശമുണ്ടായിരുന്നു. എന്നാൽ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് യാത്ര തടസപ്പെട്ടത്. യുവതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറി.
കറാച്ചി സ്വദേശിയായ ദിൽഷാദുമായി ഫിസ ഖാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ഇതിനായി ഫിസ പാകിസ്ഥാനിലേക്ക് പോകാൻ തീരുമാനിക്കുകയും, പാക് വിസയും മറ്റ് യാത്രാ രേഖകളും സംഘടിപ്പിക്കുകയും ചെയ്തു.
സ്‌കൂളിൽ പോയെങ്കിലും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ജൂൺ 16 ന് വീട്ടുകാർ രേവ സിറ്റി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പാകിസ്ഥാനിലേക്ക് കടക്കാൻ ഫിസ പദ്ധതിയിട്ടിരുന്നത് അറിയാമായിരുന്ന ബന്ധുക്കൾ ഇക്കാര്യം പൊലീസിനെ അറിയിച്ചു. അതിർത്തി കടക്കുമെന്ന ആശങ്കയിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് ഫിസയുടെ യാത്ര മുടക്കിയത്. ജൂൺ 23 ന് യുവതി അമൃത്സറിലെത്തി കറാച്ചിയിക്ക് കടക്കാൻ അട്ടാരി അന്താരാഷ്ട്ര അതിർത്തിയിലേക്ക് പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ സൗരവ് കുമാർ സോണിയുടെ നേതൃത്വത്തിലുള്ള രേവയിൽ നിന്നുള്ള പൊലീസ് സംഘമെത്തി ഫിസയെ കൂട്ടിക്കൊണ്ടു പോയി.
ഇതിന് മുൻപും പാകിസ്ഥാൻ പുരുഷന്മാരെ തേടി യുവതികൾ അതിർത്തി കടന്നിട്ടുണ്ട്. 2019 ൽ പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ഗർശങ്കറിൽ താമസിക്കുന്ന മൂന്ന് കുട്ടികളുടെ മാതാവ് ബൈശാഖി ആഘോഷിക്കാൻ പാകിസ്ഥാനിൽ പോയപ്പോൾ അവിടെ വച്ച് കണ്ട് മുട്ടിയ യുവാവിനെ വിവാഹം ചെയ്തിരുന്നു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ ടീന ശർമ്മ എന്ന യുവതിയും മുഹമ്മദ് സുലെമാൻ എന്നയാളെ ഇഷ്ടപ്പെട്ട് പാകിസ്ഥാനിലെത്തി വിവാഹം ചെയ്തിരുന്നു. 2018 ഒക്ടോബറിലായിരുന്നു ഈ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |