ബെർലിൻ: ലോകത്ത് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യ വിലപിക്കുന്ന കാലമുണ്ടായിരുന്നു. അന്ന് അടിമയായിരുന്ന ഇന്ത്യയ്‌ക്ക് അതിന്റെ സദ്ഫലങ്ങൾ മുതലാക്കാൻ കഴിവില്ലായിരുന്നു. ഇപ്പോൾ നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് ഇന്ത്യയെ തള്ളാൻ ആർക്കും കഴിയില്ല. ഇന്ത്യയാണ് ഇപ്പോൾ ലോകത്തെ നയിക്കുന്നത്- നിറഞ്ഞ കരഘോഷം ഏറ്റുവാങ്ങിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ജർമ്മനിയിൽ ജി - 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മ്യൂണിക്കിലെ ഓഡി ഡോം ഇൻഡോർ അരീനയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്നും ആ ജനാധിപത്യത്തിനുമേൽ പതിഞ്ഞ കളങ്കമാണ് 47 വർഷം മുമ്പ് അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെന്നും പ്രധാനമന്ത്രി പറഞ്ഞു.ജനാധിപത്യം ഓരോ ഇന്ത്യക്കാരന്റെയും ഡി.എൻ.എയിലുണ്ട്. 47 വർഷങ്ങൾക്ക് മുമ്പ് ആ ജനാധിപത്യത്തെ ബന്ദിയാക്കാനും തകർക്കാനുമാണ് ശ്രമം നടന്നത്.
ജർമ്മനിയിൽ കൊവിഡിനുശേഷം ആദ്യമായാണ് ഇന്ത്യൻ സമൂഹം ഇത്രയും വലിയ ഒത്തുചേരൽ നടത്തിയത്. ഹർഷാരവത്തോടെയാണ് ഇന്ത്യക്കാർ മോദിയുടെ ഓരോ പ്രഖ്യാപനവും സ്വീകരിച്ചത്.
നമ്മൾ ഇന്ത്യക്കാർ എവിടെ ജീവിച്ചാലും നമ്മുടെ ജനാധിപത്യത്തിൽ അഭിമാനിക്കുന്നു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് ഓരോ ഇന്ത്യൻ പൗരനും അഭിമാനത്തോടെ പറയാനാകും. നമ്മുടെ സംസ്‌കാരം, പാരമ്പര്യം, ഭക്ഷണം, വസ്‌ത്രം, സംഗീതം എന്നിവയുടെയെല്ലാം വൈവിദ്ധ്യമാണ് നമ്മുടെ ജനാധിപത്യത്തെ ഊർജ്ജസ്വലമാക്കുന്നത്. ജനാധിപത്യത്തിന് സദ്ഫലങ്ങൾ നൽകാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചെന്നും മോദി പറഞ്ഞു.
ഇന്ന് നമ്മുടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ട്. 99 ശതമാനം ഗ്രാമങ്ങളിലും എൽ.പി.ജിയുണ്ട്. രണ്ട് വർഷമായി 80 കോടി പാവങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നു. ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് സമൂഹമാണ് നമ്മുടേത്. ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ്. ഇന്ത്യയിൽ നിർമ്മിച്ച കൊവിഡ് വാക്സിനുകൾ കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചു. ഇന്ത്യയിലെ എല്ലാ കുടുംബങ്ങളും ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാണ്. ഏറ്റവും കൂടുതൽ മൊബൈൽ ഡേറ്റ ഉപഭോഗമുള്ള ഇന്ത്യ ലോകത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഡേറ്റ നൽകുന്ന രാജ്യങ്ങളിലൊന്നാണ്. ലോകത്തെ ഡിജിറ്റൽ ഇടപാടുകളുടെ 40 ശതമാനം ഇന്ത്യയിലാണ് - മോദി പറഞ്ഞു.
പാരമ്പര്യ വൈദ്യം, യോഗ, ഗ്രീൻ ഹൈഡ്രജൻ, സൗരോർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ നേട്ടങ്ങളും മോദി പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |