തിരുവനന്തപുരം: നിയമസഭയിൽ സ്വർണക്കടത്ത് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന്മേലുള്ള ചർച്ച പുരോഗമിക്കുന്നു. ഷാഫി പറമ്പിൽ അവതരിപ്പിച്ച പ്രമേയത്തിന് മറുപടി നൽകിയിരിക്കുകയാണ് പി ബാലചന്ദ്രൻ.
'ഷാഫി പറമ്പിൽ അൽപ്പം മുമ്പ് അടുക്കളയിൽ ദം ബിരിയാണി പൊട്ടിച്ചു. പക്ഷെ അവിടെ ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കാരാസ്ക്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ? ഇതാണ് എനിക്ക് ഷാഫിയോട് ചോദിക്കാനുള്ളത്. കെപിസിസിയുടെയും ബിജെപിയുടെയും ഓഫീസിന്റെ താക്കോൽ കണ്ടാൽ കൊള്ളാവുന്ന ഒരു വനിതയുടെ പാവാട ചരടിൽ കെട്ടിയിരിക്കുകയാണ്. കേരളത്തിൽ മാന്യമായി മുന്നോട്ട് കൊണ്ടുപോകുന്ന മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രിയുടെ ജീവനെടുക്കാൻ പോലുമുള്ള നീക്കം നടത്തിയ പ്രതിപക്ഷമാണ് ഇവിടെയിരിക്കുന്നത്. ഹറോദോസിന്റെ രാജധാനിയിൽ നൃത്തം ചെയ്ത ശേഷം പാരിദോഷികമായി സലോമി ചോദിച്ചത് സ്നാപകയോഹന്നാന്റെ തലയാണ്. അതുപോലെ ഇവർക്ക് വേണ്ടത് പിണറായി വിജയന്റെ ശിരസാണ്.' - പി ബാലചന്ദ്രൻ പറഞ്ഞു.
'ആകാശയാത്രയിൽ പോലും അണികളെവിട്ട് മുഖ്യമന്ത്രിയെ വേട്ടയാടുകയാണ് കോൺഗ്രസും ബിജെപിയും. അതിന് ഞാനും നിങ്ങളും സാക്ഷികളല്ലേ. രാഹുൽ ഗാന്ധിയെക്കാളുമൊക്കെ ഇവർ പ്രാധാന്യ നൽകുന്നത് സ്വപ്നയ്ക്കും സരിതയ്ക്കുമാണ്. മാതൃകാപരമായി കേരളത്തിലെ സർക്കാരിനെ വിമർശിച്ചാൽ അതിന് അർത്ഥമുണ്ട്. പക്ഷെ കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഇവർ. '- പി ബാലചന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |