ഡബ്ലിൻ: അയർലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ സെഞ്ച്വറി നേടിയ ദീപക്ക് ഹൂഡയുടേയും മലയാളി താരം സഞ്ജു സാംസണിന്റേയും വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മറുപടി ബാറ്റിംഗിൽ അയർലൻഡ് മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടമൊന്നും കൂടാതെ 37 റൺസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റുതുരാജ് ഗെയ്‌ക്‌വാദിന് പകരമാണ് സഞ്ജു സാംസണ് അവസാന ഇലവനിൽ അവസരം ലഭിച്ചത്. ആവേശിന് പകരം ഹർഷലിനും ചഹലിന് പകരം ബിഷ്ണോയ്ക്കും അവസരം കിട്ടി. ഇഷാൻ കിഷനൊപ്പം ഓപ്പണറായെത്തിയ സഞ്ജു (42 പന്തിൽ 77) കിട്ടിയ അവസരം നന്നായി ഉപയോഗിച്ച് തുടക്കം മുതൽ ആക്രമിച്ചു തുടങ്ങി. ഫോമിലുള്ള ഇഷാനെ നിലയുറപ്പിക്കുന്നതിന് മുൻപേ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാമത്തെ ഓവറിലെ ആദ്യ പന്തിൽ ഇഷാനെ വിക്കറ്റ് കീപ്പർ ടക്കറുടെ കൈയിൽ എത്തിച്ച് അഡയർ അയർലൻഡിന് ബ്രേക്ക് ത്രൂ നൽകി. 5 പന്ത് നേരിട്ട് 3 റൺസായിരുന്നു ഇഷാന്റെ സമ്പാദ്യം.
13/1 എന്ന നിലയിലായിരുന്നു അപ്പോൾ ഇന്ത്യ. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച സഞ്ജുവും ഹൂഡയും ഇന്ത്യൻ സ്കോർ റോക്കറ്റ് പോലെ ഉയർത്തുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ കൂട്ടികെട്ടുണ്ടാക്കി.സഞ്ജുവിനെ പുറത്താക്കി അഡയർ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു 4 സിക്സും 9 ഫോറും നേടി. 55 പന്തിലാണ് ഹൂഡ സെഞ്ച്വറി തികച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |