അടിയന്തര പ്രമേയം വോട്ടിനിട്ട് തള്ളി
തിരുവനന്തപുരം: വിദേശത്തേക്ക് ഡോളർ കടത്തിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാലും തലയും തെളിവുമില്ലാത്ത ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം വീണ്ടും തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോളർ കടത്ത് ആരോപണം സംബന്ധിച്ച് ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേൽ നിയമസഭയിൽ നടന്ന ചർച്ചയാണ് വാഗ്വാദങ്ങൾക്കും വെല്ലുവിളികൾക്കും വേദിയായത്. തന്റെ മകൾക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസിലെ മാത്യു കുഴൽനാടനോട് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. മൂന്നര മണിക്കൂർ ചർച്ചയ്ക്കുശേഷം അടിയന്തര പ്രമേയം വോട്ടിനിട്ട് തള്ളി.
: മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പുകളിലും അവതാരങ്ങളുടെ ചാകരയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ പറഞ്ഞു. അവതാരങ്ങൾ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി മുൻപ് പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്നയുടെ ഗുരുതരമായ ആരോപണം തെറ്റാണെങ്കിൽ എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ല. അമേരിക്കയിലേക്ക് ഫണ്ട് മാറ്റിയെന്ന് ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരൺ എന്ന അവതാരത്തിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല.
ദുബായ് യാത്രയിൽ ബാഗ് മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ, കോൺസൽ ജനറലിന്റെ സഹായത്തോടെ ബാഗ് കൊടുത്തയച്ചെന്നാണ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി. ഇവരിൽ ആരാണ് കള്ളം പറയുന്നത്- ഷാഫി ചോദിച്ചു..
പരിശോധനയില്ലാതെ ഡോളർ കൊണ്ടുപോകാനാവുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. വ്യക്തികൾ കൊണ്ടുപോവുന്ന ബാഗിന് നയതന്ത്ര പരിരക്ഷയില്ല. സ്കാനിംഗ് അടക്കം പല പരിശോധനകൾക്കും വിധേയമാക്കണം. ഇക്കാര്യങ്ങളിൽ ഉത്തരം പറയേണ്ടത് കേന്ദ്രസർക്കാരാണ്. യു.എ.ഇയിൽ നിന്ന് സ്വർണം കയറ്റിഅയച്ച ഫൈസൽ ഫരീദിനെതിരെ കേന്ദ്രം റെഡ് കോർണർ നോട്ടീസിറക്കിയിട്ടില്ല. കോൺസൽ ജനറൽ, അറ്റാഷെ എന്നിവരുടെ പങ്ക് വ്യക്തമായിട്ടും ഡൽഹി വഴി രാജ്യം വിടാൻ അവസരം ഒരുക്കിയതാരാണ്? 21തവണ സ്വർണം കടത്തിയെങ്കിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏജൻസികളുടെ വീഴ്ചയാണത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അനാവശ്യമായി സംശയനിഴലിലാക്കാനുള്ള ബി.ജെ.പി, കോൺഗ്രസ് തിരക്കഥയാണിത്.
വ്യാജ ആരോപണങ്ങളുടെ ഒന്നാംഭാഗത്തിന് ജനങ്ങളുടെ കോടതിയിൽ കനത്ത തിരിച്ചടി കിട്ടിയതാണ്.രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഇടനിലക്കാരെ നിയോഗിച്ചെന്നത് കെട്ടുകഥ മാത്രം.ഒരു തെളിവിന്റെയും പിൻബലമില്ലാതെ.ഓരോ ദിവസവും മാറ്റിപ്പറയുന്നതാണോ രഹസ്യമൊഴി. സ്വപ്നയ്ക്ക് ഭൗതികസാഹചര്യം ഒരുക്കുന്നത് സംഘപരിവാർ സംഘടനയാണ്.സോളാർ കേസിൽ ഉമ്മൻചാണ്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |