കൊച്ചി: പിതാവിനൊപ്പം യാത്രചെയ്യവെ ട്രെയിനിൽ പതിനാറുകാരിക്കും ഇവരെ സാഹിക്കാനെത്തിയ സഹയാത്രക്കാരനെയും ആക്രമിച്ച സംഭവത്തിൽ ഒളിവിലുള്ള രണ്ട് പ്രതികളെ കണ്ടെത്താനായില്ല. ഒളിസങ്കേതം കണ്ടെത്തിയെങ്കിലും ഇവർ ഇവിടെനിന്ന് കടന്നുകളഞ്ഞു. ചാലക്കുടി സ്വദേശികളായ സുരേശൻ, സുനിൽ എന്നിവർക്കായാണ് അന്വേഷണം. രണ്ടും അഞ്ചും പ്രതികളാണ് ഇവർ.
ഒന്നാംപ്രതി ചാലക്കുടി കുറ്റിക്കാട് പെരിയാടൻ ജോയി (52), മൂന്നാംപ്രതി മുരിങ്ങൂർ വടക്കുംമുറി ഇലഞ്ഞിക്കൽ സിജോ ആന്റോ (43), നാലാംപ്രതി ചാലക്കുടി വെസ്റ്റ് ഷാ റോഡ് ഓടത്ത് മാധവം വീട്ടിൽ സുരേഷ് (53) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനിൽ പതിനാറുകാരിയെ ഉപദ്രവിച്ചിട്ടില്ലെന്നും നടന്നത് കശപിശ മാത്രമാണെന്നുമാണ് പ്രതികളുടെ മൊഴി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂർ സ്‌പെഷ്യൽ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെയായിരുന്നു അഞ്ചംഗസംഘം പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. ഉപദ്രവത്തിനെതിരെ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടിയുടെ പിതാവിനെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |