ഹൈദരാബാദ് : ഹൈദരാബാദിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടി പാസാക്കിയ പ്രമേയത്തിലുള്ളത് വരും നാളുകൾ ബി ജെ പിയുടെ ഭാവി ഉജ്ജ്വലമാക്കുമെന്ന പ്രതീക്ഷ. പാർട്ടിക്ക് പിടി നൽകാതെ വഴുതിമാറുന്ന സംസ്ഥാനങ്ങളായ കേരളം, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കുമെന്നും കുടുംബഭരണം അവസാനിപ്പിച്ച് ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിൽ അധികാരത്തിലെത്തുമെന്നുമുള്ള പ്രതീക്ഷകൾ പങ്കുവച്ച് പ്രമേയത്തിലൂടെ പാർട്ടി ശുഭവിശ്വാസത്തിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്ത് അടുത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ വിജയം പാർട്ടിയുടെ വികസനത്തിന്റെയും പ്രകടനത്തിന്റെയും രാഷ്ട്രീയത്തിന് ജനങ്ങളുടെ അംഗീകാരം നൽകുന്നതാണെന്നും കുടുംബവാഴ്ചയുടെയും ജാതീയതയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രവാചക നിന്ദനടത്തിയെന്ന പരാമർശങ്ങളുടെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിലും മഹാരാഷ്ട്രയിലെ അമരാവതിയിലും നടന്ന കൊലപാതകങ്ങളെ കുറിച്ച് പ്രീണന രാഷ്ട്രീയം ഇല്ലാതാകുന്നതോടെ വർഗീയത അവസാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കലാപ സമയത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ എസ്‌ഐടി നടപടിയെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ഹർജി തള്ളിയ സുപ്രീം കോടതി വിധി ചരിത്രപരമാണെന്ന് യോഗത്തിൽ ഷാ അഭിപ്രായപ്പെട്ടു. കലാപത്തിൽ തനിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നേരിടുമ്പോൾ പ്രധാനമന്ത്രി മോദി മൗനം പാലിച്ചെന്നും ശിവനെപ്പോലെ വിഷം കുടിച്ച് ഭരണഘടനയിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതിന് ശേഷം രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസ് ഒരു കുടുംബത്തിന്റെ പാർട്ടിയായി മാറി, പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് ഭയക്കുന്നതിനാലാണ് ആഭ്യന്തര സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ഗാന്ധി കുടുംബം അനുവദിക്കാത്തത്. അതേസമയം അടുത്ത 30 മുതൽ 40 വർഷം വരെ രാജ്യത്ത് ബിജെപിയുടെ യുഗമായിരിക്കുമെന്നും, ഇക്കാലയളവ് കൊണ്ട് ഇന്ത്യ ഒരു 'വിശ്വഗുരു'ആയി മാറുമെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |