അട്ടപ്പാടി: തോക്ക് വാങ്ങിനൽകാമെന്ന പേരിൽ ഒരുലക്ഷം രൂപ വാങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പിടികിട്ടാനുണ്ടായിരുന്ന നാലുപേരിൽ ഒരാളായ തിരുവനന്തപുരം സ്വദേശി അനന്തു(19)ആണ് അഗളി പൊലീസിന്റെ കസ്‌റ്റഡിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളിൽ അഖിൽ, രാഹുൽ, ജോമോൻ എന്നിവർ ഇനിയും പിടിയിലാകാനുണ്ട്.
നന്ദകിഷോറിന്റെ സഹോദരൻ ഋഷി നന്ദനാണ് തോക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രതികളിൽനിന്നും ഒരു ലക്ഷം രൂപ വാങ്ങിയത്. ഇവരുടെ സുഹൃത്ത് വിനായകനും നന്ദകിഷോറുമായിരുന്നു ഇടനിലക്കാർ. യഥാസമയം തോക്ക് നൽകാതെ വന്നതോടെ പ്രതികൾ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ ഇവർ നൽകിയില്ല. തുടർന്ന് വിനായകനെ തട്ടിക്കൊട്ടുപോയി മർദ്ദിച്ചു. ഇത് ചോദിക്കാൻ പോയപ്പോഴാണ് നന്ദകിഷോറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. കുറുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
നന്ദകിഷോർ മരിച്ചുവെന്ന് മനസിലാക്കിയ മറ്റുപ്രതികൾ പ്രദേശത്തെ വനത്തിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. ഇതോടെ തണ്ടർബോൾട്ടിന്റെ സഹായത്തോടെയാണ് പൊലീസ് വനത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുള്ളത്.
അതേസമയം, മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകിഷോറിന്റെ സുഹൃത്ത് വിനായകൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം മൊഴിയെടുക്കാനായാലേ കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |