തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ വിവാദ പ്രസംഗത്തിൽ താൻ ഇതുവരെയായും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.നേരത്തെ ഭരണഘടനയെ കുറിച്ച് പരാമർശം നടത്താനിടയായ സാഹചര്യം വിശദീകരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ രാജ് ഭവൻ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയിൽ നിന്നും വിശദീകരണം തേടിയത്. ഭരണഘടനയെ അല്ല വിമർശിച്ചതെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നുമാണ് മന്ത്രി മറുപടി നൽകിയത്.
രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നായിരുന്നു മന്ത്രിയുടെ വിമർശനം. മല്ലപ്പള്ളിയിൽ നടന്ന 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ' എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമർശങ്ങൾ നടത്തിയത്.
സംഭവം വിവാദമായതോടെ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രസംഗം ഡിലീറ്റ് ചെയ്‌തു. അതേസമയം, രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |