ഫിലാഡെൽഫിയയിലും വെടിവയ്പ്, രണ്ട് പൊലീസുകാർക്ക് പരിക്ക്
ന്യൂയോർക്ക്: യു.എസിലെ ചിക്കാഗോയിൽ ഇല്ലിനോയി ഹൈലാൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 36 പേർക്ക് പരിക്കേറ്രു. കെട്ടിടത്തിന് മുകളിൽ നിന്ന് ആൾക്കൂട്ടത്തിന് നേരെ പത്തുമിനിട്ടോളം തുടർച്ചയായി വെടിവച്ച അക്രമിയെ ആറുമണിക്കൂറിന് ശേഷം പൊലീസ് പിടികൂടി. റാപ്പ് ഗായകനായ റോബർട്ട് ഇ ക്രിമോ (22) ഹൈ പവേർഡ് റൈഫിൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
'എവേക്ക് ദ റാപ്പർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന റോബർട്ട് തന്റെ സംഗീത വീഡിയോകളിൽ തോക്ക് ആക്രമണത്തിന്റെ അനിമേറ്റഡ് ദൃശ്യങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒരു വീഡിയോയിൽ റോബർട്ടിന്റെ രൂപസാദൃശ്യമുള്ള ഒരാൾ ക്ളാസ് മുറിയിൽ കയറി തുരുതുരാ വെടിവയ്ക്കുന്നതും മറ്റും കാണാം. ഇയാളെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമാകാനായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൂറ് കണക്കിനാളുകളാണ് ഹൈലാൻഡ് പാർക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് വെടിവയ്പുണ്ടാവുകയായിരുന്നു.
അതിനിടെ, പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ സംഗീതപരിപാടിക്കിടെ നടന്ന വെടിവയ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ബെഞ്ചമിൻ ഫ്രാങ്ക്ളിൻ പാർക്കിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്കിടെയാണ് സംഭവം.
അക്രമിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രസിഡന്റ് ജോ ബൈഡൻ അക്രമത്തെ അപലപിച്ചു.
അടുത്തിടെ രാജ്യം പിന്നോട്ട് നീങ്ങുന്നുവെന്നും സ്വാതന്ത്ര്യം കുറയുന്നുവെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നും കരുതേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പലരും അമേരിക്കയെ വിഭജിക്കാൻ ശ്രമിക്കുകയാണ്. അതേസമയം, നമ്മൾ ഭിന്നിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ ഐക്യത്തിലാണെന്ന് വിശ്വസിക്കുന്നതായി ബൈഡൻ പറഞ്ഞു.
'വിവേക ശ്യൂന്യമായ തോക്ക് ആക്രമണമെന്ന പകർച്ചവ്യാധിക്കെതിരായ പോരാട്ടം ഉപേക്ഷിക്കില്ലെന്ന്" അദ്ദേഹം ട്വീറ്റ് ചെയ്തു.
അടുത്തിടെ ടെക്സസിലെ ഒരു പ്രാഥമിക വിദ്യാലയത്തിലും ന്യൂയോർക്ക് സൂപ്പർമാർക്കറ്റിലും നടന്ന വെടിവയ്പിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടമായിരുന്നു.
പൊതുസ്ഥലത്ത് പിസ്റ്റൾ കൈവശംവയ്ക്കാൻ അനുവദിക്കുന്ന ന്യൂയോർക്കിലെ നിയമം റദ്ദാക്കൽ, ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശത്തെ അസാധുവാക്കുക തുടങ്ങിയ സുപ്രീം കോടതി വിധികൾക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |