തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശാക്തീകരണം സംബന്ധിച്ചുള്ള സുശീൽഖന്ന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയേ കെ.എസ്.ആർ.ടി.സി സംരക്ഷണവുമായി മുന്നോട്ട് പോകാനാകൂ. അതിന് സർക്കാർ മുൻഗണന നൽകും. ഇക്കാര്യങ്ങൾ തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യും.
യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ
പുനഃപരിശോധിക്കും: മന്ത്രി
കെ.എസ്.ആർ.ടി.സിയിലെ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകുന്ന സംവിധാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. 93 യൂണിറ്റുകളിലായി അംഗീകൃത യൂണിയനുകളിലെ മുന്നൂറോളം ജീവനക്കാർക്കാണ് നിലവിൽ പ്രൊട്ടക്ഷൻ നൽകുന്നത്. ഈ രീതിയിൽ മുന്നോട്ടുപോയി കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാനാകില്ല. സ്ഥാപനം നിലനിൽക്കേണ്ടത് പൊതു ആവശ്യമാണ്. ഇതിനാണ് പ്രഥമ പരിഗണന നൽകുന്നത്.
വൈക്കോൽ റെയിലിൽ
എത്തിക്കും :മന്ത്രി
ഉത്തരേന്ത്യയിൽ നിന്ന് വൈക്കോൽ റെയിലിൽ എത്തിക്കാൻ ആലോചനയുണ്ടെന്നും പാൽ വില കൂടാത്തതിനാൽ കാലിത്തീറ്റ വില കൂട്ടില്ലെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കാലിത്തീറ്റ വിലയും കാലികളുടെ ചികിത്സാചെലവും കൂടുന്നത് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കും. മേൻമയുള്ള കാലിത്തീറ്റ ലഭ്യമാക്കും. കൂടുതൽ പാൽ നൽകാൻ ശേഷിയുള്ള പശുക്കുട്ടികളെ ഭ്രൂണമാറ്റം, ഐ.വി.എഫ് സാങ്കേതിക വിദ്യകളിലൂടെ സൃഷ്ടിക്കും. ഇതിനായി വിത്തുകാളകളുടെ സന്തതി മേന്മാ പരിശോധന നടത്തുന്നുണ്ട്. വിദേശത്ത് നിന്നുള്ള ബീജങ്ങളും കൃത്രിമ ബീജാധാനത്തിന് ഉപയോഗിക്കുന്നുണ്ട്. എല്ലാ ക്ഷീരസംഘങ്ങളിലും പാൽ സംഭരണം ആധുനികമാക്കാൻ ക്ഷീരശ്രീ എന്ന സോഫ്റ്റ്വെയർ തയ്യാറാക്കുന്നുണ്ട്.
ഓട്ടോമാറ്റിക് ബിൽ കളക്ഷൻ യൂണിറ്റും ഏർപ്പെടുത്തും.
നേമം പദ്ധതി: ഉപേക്ഷിക്കുന്നു
എന്ന അറിയിപ്പില്ല- മന്ത്രി
തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി പിൻവലിക്കുന്ന തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചതെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുന്നു എന്ന തരത്തിലുള്ള അറിയിപ്പുകളൊന്നും റെയിൽവേ ബോർഡിൽ നിന്നോ റെയിൽവേ മന്ത്രാലയത്തിൽ നിന്നോ ലഭിച്ചിട്ടില്ല. കോച്ചിംഗ് ടെർമിനലിന്റെ ആദ്യഘട്ട വികസനം സംബന്ധിച്ച ഡി.പി.ആർ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.
കെ.എസ്.ആർ.ടി.സി:
പ്രതിമാസച്ചെലവ്236 കോടി
ജീവനക്കാരുടെ ശമ്പളം, വായ്പാ തിരിച്ചടവ്, കൺസോർഷ്യം, സ്പെയർപാർട്സ്, മറ്റുചെലവുകൾ ഉൾപ്പടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 236 കോടിയുടെ ചെലവ് ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. എസ്.ബി.ഐയിൽ നിന്നെടുത്ത ഓവർഡ്രാഫ്റ്റ് തിരിച്ചടവിന് 58.28 കോടി അധികമായി വേണം.
മാലിന്യ പ്ലാന്റ് സമരത്തിനു
പിന്നിൽ തീവ്രവാദികൾ: മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തിനു പിന്നിൽ എസ്.ഡി.പി.ഐയെയും ജമാഅത്ത് ഇസ്ലാമിയെയും പോലുള്ള തീവ്രവാദ സംഘടനകളാണെന്ന് മന്ത്റി എം.വി.ഗോവിന്ദൻ നിയമസഭയിൽ ആരോപിച്ചു. സമരത്തിന്റെ പേരിൽ കുഴപ്പമുണ്ടാക്കാൻ തീവ്രവാദ സംഘടനകൾക്കേ കഴിയൂ. പൊലീസുമായി ഏറ്റുമുട്ടിയത് ബോധപൂർവമാണ്. എട്ട് പൊലീസുകാർക്ക് പരിക്കേറ്റു. ജനങ്ങളെ ബോധവത്കരിച്ച് മാലിന്യപ്ലാന്റുമായി മുന്നോട്ടു പോകുമെന്നും മന്ത്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |