വെല്ലിംഗ്ടൺ: പുരുഷ - വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇക്കാര്യം സംബന്ധിച്ച് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ചു വർഷത്തെ പ്രത്യേക ഉടമ്പടിയിൽ ഒപ്പിട്ടു. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വനിതാ താരങ്ങൾക്ക് പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും. ആഗസ്റ്റ് ഒന്നു മുതൽ ഈ കരാർ നിലവിൽ വരും. തുല്യ വേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലനസൗകര്യം തുടങ്ങിയവയും വനിതാ താരങ്ങൾക്കും ലഭ്യമാകും. . നിലവിൽ ടെസ്റ്റിൽ 10,250 ഡോളർ, ഏകദിനത്തിൽ 4,000 ഡോളർ, ട്വന്റി 20-യിൽ 2,500 ഡോളർ എന്നിങ്ങനെയാണ് കിവീസ് പുരുഷ താരങ്ങളുടെ വേതനം. കരാർ നിലവിൽ വരുന്നതോടെ ഇതേ തുക വനിതാ താരങ്ങൾക്കും ലഭിക്കും. ഇന്ത്യയിൽ പുരുഷാധിപത്യം എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ പുരുഷ - വനിതാ താരങ്ങൾ തമ്മിലുള്ള വേതനത്തിലെ അന്തരം വളരെ വലുതാണ്. ബി.സി.സി.ഐയുടെ ഏറ്റവും ഉയർന്ന വിഭാഗമായ എ പ്ലസ് കരാറിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷ താരത്തിന് ഏഴു കോടി രൂപ ലഭിക്കുമ്പോൾ വനിതാ ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വിഭാഗമായ എ വിഭാഗത്തിലുള്ള വനിതാ താരത്തിന് ലഭിക്കുന്നത് 50 ലക്ഷം മാത്രമാണ്. ബി.സി.സി.ഐയുടെ പുരുഷ താരങ്ങളുടെ കരാറുകൾ: എ പ്ലസ് - 7 കോടി, എ - 5 കോടി, ബി - 3 കോടി, സി - 1 കോടി. വനിതാ വിഭാഗത്തിലെ കരാറുകൾ: എ - 50 ലക്ഷം, ബി - 30 ലക്ഷം, സി - 10 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |