കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്‌ആർഡിഎസ് പുറത്താക്കി. സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്നാണ് എച്ച്‌ആർഡിഎസിന്റെ വിശദീകരണം. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്നും എച്ച്‌ആർഡിഎസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എച്ച്‌ആർഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശം പരാതിയായി പരിഗണിച്ചാണ് നടപടിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, സ്ഥാപനത്തിന്റെ ഉപദേശക സമിതിയിൽ സ്വപ്ന തുടരും.
'സ്വപ്‌നയ്ക്കൊപ്പം സ്വർണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ ഐഎഎസിനെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു. അതുകൊണ്ടുതന്നെ സ്വപ്‌നയ്‌ക്ക് ജോലി നൽകുന്നതിൽ തെറ്റില്ല എന്ന് കരുതി. കേസിൽ കുറ്റവിമുക്തനാകാത്ത ശിവശങ്കർ സർക്കാർ സർവീസിൽ വിവിധ വകുപ്പുകളുടെ ഭരണം നടത്തി പൊതുഖജനാവിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. എച്ച്ആർഡിഎസ് സ്വന്തം ഫണ്ടിൽ നിന്നാണ് സ്വപ്നയ്‌ക്ക് ശമ്പളം നൽകുന്നത്.'- വാർത്താക്കുറിപ്പിൽ പറയുന്നു.
പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്. 43,000രൂപ ശമ്പളത്തിലായിരുന്നു നിയമനം. ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു. നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |