കൊച്ചി: റോഡുകൾ തകരുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. എൻജിനിയർമാരും കരാറുകാരുമാണ് ഇതിന് ഉത്തരവാദികളെന്നും മറുപടി പറയാൻ ഇവർ ബാദ്ധ്യസ്ഥരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ആദ്യമഴയിൽ തകരുന്ന റോഡുകൾ പശ വച്ച് ഒട്ടിച്ച് ഉണ്ടാക്കിയതാണോയെന്നും ജഡ്ജി ചോദിച്ചു.
മഴ ശക്തമായതോടെ കൊച്ചി നഗരത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഓരോ റോഡിന്റെയും ചുമതലക്കാരായ എൻജിനിയർമാരുടെയും കരാറുകാരുടെയും വിശദവിവരം സമർപ്പിക്കാൻ കൊച്ചി കോർപ്പറേഷനോടും പൊതുമരാമത്ത് വകുപ്പിനോടും കോടതി നിർദ്ദേശിച്ചു. ഇവർക്കെതിരെ സ്വീകരിച്ച നടപടികളും അറിയിക്കണം.
റോഡുകൾ തകരുന്നത് കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്നതിന് തെളിവാണ്. കോടതി നിർദ്ദേശങ്ങൾ വെറുംവാക്കായി കാണാനുള്ളതല്ല, കർശനമായി നടപ്പാക്കാനുള്ളതാണ്. നിരുത്തരവാദപരമായ സമീപനങ്ങൾ അനുവദിക്കാനാകില്ലെന്നും എറണാകുളം സൗത്ത് മേൽപാലം റോഡിന്റെ അവസ്ഥ പരാമർശിക്കവേ കോടതി പറഞ്ഞു.
നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാർ അറിയിച്ചിരുന്നു. റോഡുകളുടെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം എൻജിനിയർമാർക്കാണെന്ന് മുമ്പേ പറഞ്ഞിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അവർക്ക് കഴിയുന്നില്ലെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കണം. വീഴ്ച വരുത്തുന്ന എൻജിനിയർമാർക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി മടിക്കില്ല. നഗരത്തിലെ നടപ്പാതകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടിട്ടും മാറ്റമുണ്ടായിട്ടില്ല. ഒട്ടേറെ ജീവനുകൾ ഇത് മൂലം പൊലിഞ്ഞിട്ടുണ്ട്. സുരക്ഷിതമായി നടപ്പാതകൾ സംരക്ഷിക്കാൻ പൊലീസും മറ്റ് അധികൃതരും നടപടി സ്വീകരിക്കാത്തതെന്തെന്ന് ആരാഞ്ഞ കോടതി, ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |