തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന ആരോപണത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാത്തത് പരാതി ലഭിക്കാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജയരാജൻ തടയാനാണ് ശ്രമിച്ചത്. എന്നാൽ, സംഭവത്തിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയിലും പൊലീസിലും കസ്റ്റഡിയിലിരിക്കെയും ജയരാജൻ അക്രമിച്ചതായി ആരോപണമുന്നയിച്ചിട്ടില്ല. അതിനാൽ കേസെടുക്കേണ്ടതില്ല. ഈ സംഭവത്തിൽ ഇ - മെയിൽ വഴി പരാതി ലഭിച്ചിരുന്നു. എന്നാൽ പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് ഇതെന്ന് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ അനിത പുല്ലയിൽ മൂന്നാം ലോക കേരള സഭയിൽ പങ്കെടുത്തിട്ടില്ലെന്നും അവരെ ക്ഷണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ സമ്മേളനത്തിന് ചെലവായ തുകയുടെ കണക്കുകൾ ക്രോഡീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |