ന്യൂഡൽഹി: കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എതിരാളിക്ക് വോട്ടു ചെയ്ത് പാർട്ടി സ്ഥാനാർത്ഥി അജയ് മാക്കനെ തോല്പിച്ചതിന് കോൺഗ്രസ് പുറത്താക്കിയ ഹരിയാന എം.എൽ.എ കുൽദീപ് ബിഷ്‌ണോയ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായി. ഇന്നലെ ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയെയും കണ്ട ചിത്രങ്ങൾ ബിഷ്‌ണോയ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ഇന്നലെ രാവിലെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് കോൺഗ്രസ് നേതാക്കളായ രാജീവ് ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ ബിഷ്‌ണോയ് നീക്കം ചെയ്‌തിരുന്നു.
അമിത്ഷായുടെ വ്യക്തിപ്രഭാവം അനുഭവിച്ചെന്നും ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം പ്രചോദനം നൽകുന്നതാണെന്നും പിന്നാലെ ട്വീറ്റു ചെയ്‌തു. ബി.ജെ.പിയിൽ ചേരുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഹരിയാനയിലെ ജനങ്ങൾക്കും തന്റെ മണ്ഡലത്തിനും ഗുണം ചെയ്യുന്ന തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി.
മുൻ ഹരിയാന മുഖ്യമന്ത്രി ഭജൻലാലിന്റെ മകനായ കുൽദീപ് ബിഷ്‌ണോയ് ഹൈക്കമാൻഡ് ഭൂപീന്ദർ ഹൂഡ വിഭാഗത്തിന് പി.സി.സി അദ്ധ്യക്ഷ പദവി അടക്കം നൽകിയതിൽ നിരാശനായിരുന്നു. രാഹുൽ ഗാന്ധി അപ്രാപ്യനായ നേതാവാണെന്നും സമ്മർദ്ദത്തിന് അടിമപ്പെട്ട് തീരുമാനമെടുക്കുന്ന ആളാണെന്നും ആരോപിച്ചിരുന്നു. പിന്നാലെയാണ് ജൂൺ 10ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേശ ശർമ്മയ്‌ക്ക് വോട്ടു ചെയ്‌തത്. അജയ് മാക്കനെ സ്ഥാനാർത്ഥിയാക്കിയതിനെ പരസ്യമായി എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |