#നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്
കൊച്ചി:വീടുകളിൽ ഉപയോഗിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യത്തിനുള്ള നടപടികൾ ലഘൂകരിച്ചു. ഇനി വെള്ളപ്പേപ്പറിൽ സെക്‌ഷൻ ഓഫീസിൽ അപേക്ഷിച്ചാൽ മതി. ഉപകരണം അത്യന്താപേക്ഷിതമാണെന്ന് ഗവ. ഡോക്ടറുടെ സാക്ഷ്യപത്രവും വേണം.
എയർബെഡ്, സക്‌ഷൻ ഉപകരണങ്ങൾ, ഓക്‌സിജൻ കോൺസെൻട്രേറ്റർ തുടങ്ങിയവയ്ക്കാണ് സൗജന്യം.നേരത്തെ 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമായിരുന്നു. കേരളകൗമുദി വാർത്തയെത്തുടർന്നാണ് ഈ നിബന്ധന ഒഴിവാക്കിയത്. 2019 നവംബറിലാണ് സൗജന്യം നിലവിൽ വന്നത്. ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി നിഷേധിച്ചാൽ തന്റെ ഓഫീസിനെ സമീപിക്കാമെന്നും ഉടൻ നടപടിയുണ്ടാകുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
നന്ദി പറഞ്ഞ് ടോമിൻ
പിതാവിന് വേണ്ടി വീട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച കോട്ടയം സ്വദേശി ടോമിൻ ജെ. മുക്കടയ്ക്ക് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ സൗജന്യം നിഷേധിച്ചത് 2021
ഡിസംബറിൽ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മന്ത്രി ഇടപെട്ടു. അന്നുമുതൽ വൈദ്യുതി സൗജന്യമാണെന്ന് ടോമിൻ നന്ദിയോടെ പറഞ്ഞു.
ഉപകരണത്തിന് പ്രതിമാസം വേണ്ട വൈദ്യുതി അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കും. ആറ് മാസത്തേക്കാണ് ഇളവ്. തുടരണമെങ്കിൽ അസിസ്റ്റന്റ് എൻജിനിയറുടെ സാക്ഷ്യപത്രം വേണം.
'വൈദ്യുതി നിരക്ക് കൂട്ടിയെങ്കിലും ഈ വിഭാഗത്തിൽ സൗജന്യം തുടരും. ആയിരക്കണക്കിന് പേർക്ക് ഉപകാരമാകുന്ന പദ്ധതിയിൽ വീഴ്ച വരുത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്'.
-കെ. കൃഷ്ണൻ കുട്ടി
വൈദ്യുതി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |