തൃശൂർ : എസ്.ആർ.വി മ്യൂസിക് കോളേജിലെ റിട്ട.സംഗീത അദ്ധ്യാപകനും നാഗസ്വര വിദ്വാനുമായ തൃശൂർ പി.ഗോവിന്ദൻകുട്ടി (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. പാറമേക്കാവ് ക്ഷേത്രത്തിലെ നാഗസ്വരം കലാകാരനായിരുന്നു.
1984ൽ സംഗീത നാടക അക്കാഡമി പുരസ്‌കാരം നേടിയ നാഗസ്വര വിദ്വാൻ പുത്തൂർ ശങ്കരന്റെയും കുട്ടിമാളുവിന്റെയും മകനാണ്. സംഗീത നാടക അക്കാഡമി പുരസ്‌കാരം (2005), പാറമേക്കാവ് സുവർണമുദ്ര (1994) എന്നിവ നേടിയിട്ടുണ്ട്. ആറ് ദശാബ്ദമായി തൃശൂർ പൂരത്തിൽ പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിൽ മുൻ നിരക്കാരനായിരുന്നു. 1958ലെ സംസ്ഥാന യുവജനോത്സവത്തിൽ കെ.ജെ. യേശുദാസിനും പി. ജയചന്ദ്രനുമൊപ്പം ഹാർമോണിയം വായിച്ചത് ഗോവിന്ദൻകുട്ടിയായിരുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ കാരണം ഇക്കഴിഞ്ഞ പൂരത്തിൽ നിന്ന് വിട്ടുനിന്നു. പൂത്തോൾ ഹിന്ദുസ്ഥാൻ ലെയ്‌നിലായിരുന്നു താമസം.
ഭാര്യ: രാധ. മക്കൾ: സുധിൻ ശങ്കർ (പാറമേക്കാവ് ക്ഷേത്രം നാഗസ്വരം അടിയന്തരക്കാരൻ), സുമന, സുനിത, സജേഷ് ശങ്കർ (എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ തകിൽ അടിയന്തരക്കാരൻ). മരുമക്കൾ: മനീഷ, അനിൽകുമാർ, മണി, ശുഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |