തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച കെ.കെ. രമ എം.എൽ.എയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി എം.എൽ.എ. " ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി, ഞങ്ങൾ ആരും ഉത്തരവാദികളല്ല എന്നായിരുന്നു നിയമസഭയിൽ മണി പറഞ്ഞത്. . ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയുും തുടർന്ന് സഭ നിറുത്തിവയ്ക്കുകയും ചെയ്തു. എം.എം. മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സഭ പിന്നിട് ചേർന്നെങ്കിലും മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇറങ്ങിപ്പോയി.
അതേസമയം പരാമർശത്തിൽ ഉറച്ച് നിന്ന എം.എം. മണി താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞു. തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ശരിയല്ല. തന്നെ അറസ്റ്റ് ചെയ്ത് നാട് കടത്തിയത് തിരുവഞ്ചൂരിന്റെ പൊലീസാണ്. സഭയിൽ കിടന്ന് ബഹളം ഉണ്ടാക്കിയാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. എന്തോ അപമാനിച്ചു എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. . മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നുവിളിച്ചത് അപകീർത്തികരമല്ല. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെയും സ്പീക്കറുടെയും നിലപാടിൽ പ്രതിഷേധിച്ച് ധനാഭ്യർത്ഥന ചർച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയി. ഒരു ഭാഗം മാത്രം പറഞ്ഞ്, മറുപടി ഇല്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും ഇത് പർലമെന്ററി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |