ചക്രപാണിയുടെ പാട്ടും പറച്ചിലും കേട്ടിരിക്കാൻ കേരളത്തിലും വിദേശത്തും വലിയൊരു ആരാധക വൃന്ദമുണ്ട്
സംഗീതമെന്ന മഹാസാഗരത്തിന്റെ ഭ്രമാത്മകമായ വലയത്തിലേക്ക് സാധാരണക്കാരെ വലിച്ചടിപ്പിക്കുന്ന കണ്ണിയാണിപ്പോൾ കെ.ജെ.ചക്രപാണി. പ്രശസ്തമായ സിനിമാഗാനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രാഗതാളലയങ്ങളുടെ രഹസ്യങ്ങൾ സംഗീതം പോലെ തന്നെ ചക്രപാണിയുടെ കണ്ഠങ്ങളിൽ നിന്ന് പ്രവഹിക്കുന്നു. ആ പാട്ടും പറച്ചിലും കേട്ടിരിക്കാൻ കേരളത്തിലും വിദേശത്തും വലിയൊരു ആരാധക വൃന്ദമുണ്ട്.
തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് സംഗീതം ബി.എയും , എം.എയും കഴിഞ്ഞിറങ്ങിയ കോട്ടയം കുമ്മനം കളത്തുമാരി വീട്ടിൽ കെ.ജെ.ചക്രപാണിക്ക് രക്തത്തിലേ സംഗീതമുണ്ടായിരുന്നു. അച്ഛൻ കെ.എ.ചക്രപാണിയും അമ്മ രമണിയും ഭജന സമ്പ്രദായം നെഞ്ചിലേറ്റിയവർ. രാവും പകലും വീട് സംഗീതസാന്ദ്രമായിരുന്നു. അക്കാദമികമായ സംഗീതപഠനം കഴിഞ്ഞിട്ടും തൃപ്തി തോന്നിയില്ല. നേരെ വച്ചുപിടിച്ചു മധുരൈ ജി.എസ്. മണിയെന്ന പ്രശസ്ത കർണാടക സംഗീതജ്ഞന്റെ അരികിലേക്ക്. ചെന്നൈയിലെ തന്റെ ആസ്ഥാനത്ത് വന്നെത്തിയ ആളെ മധുരൈ ജി.എസ്.മണിക്ക് നന്നേ പിടിച്ചു, ഉടനെ ശിഷ്യനാക്കി. പിന്നെ ഗുരുവിന്റെ വീട്ടിൽ തന്നെ ജീവിതം. സംഗീതത്തിൽ മുഴുകിയ 17 വർഷം. ഗുരുവിന്റെ ശ്വാസ നിശ്വാസങ്ങളിൽ പോലും സംഗീതം തൊട്ടറിഞ്ഞു. 89-ാം വയസിലും സ്കൂട്ടറിൽ സഞ്ചരിക്കുന്ന, എട്ട് ഭാഷകളിൽ പണ്ഡിതനായ 800 കീർത്തനങ്ങൾ രചിച്ച മധുരൈ ജി.എസ്.മണിയുടെ കണ്ണും കാതുമായി ചക്രപാണി. ഗുരു പറയുന്നതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല ശിഷ്യന്. നാട്ടിലേക്കുള്ള വരവ് പോലും അപൂർവം. വർഷവും ദിനങ്ങളും മറന്നുപോയ കാലമായിരുന്നു അതെന്ന് ചക്രപാണി പറയുന്നു.
തമിഴ് സംഗീത പ്രതിഭയായ എം.എസ്.വിശ്വനാഥന്റെ വലംകൈയായി പ്രവർത്തിച്ചയാളാണ് മധുരൈ ജി.എസ്.മണി. തമിഴ് സംഗീത ലോകത്തെ പ്രമുഖൻ. അറിവിന്റെയും എളിമയുടെയും നിറകുടം. 2018 വരെ അദ്ദേഹത്തിനൊപ്പമായിരുന്നു. സംഗീതത്തിലും മലയാളസിനിമാ സംഗീത ചരിത്രത്തിലും മുഴുകിയ കാലം കൂടിയായിരുന്നു അത്. ജി.എസ്.മണിക്കും സിനിമാ സംഗീതത്തെക്കുറിച്ച് അപാരമായ ഗ്രാഹ്യമുണ്ടായിരുന്നു. വേദിയിലും അത് അദ്ദേഹം അവതരിപ്പിക്കാറുണ്ട്. ഗുരുവിനെ അനുകരിച്ചാണ് ചക്രപാണിയും പരീക്ഷണം തുടങ്ങിയത്. യൂറോപ്പിലും അമേരിക്കയിലും ഗൾഫിലുമുള്ള ആരാധകർക്കരികിലേക്ക് ചക്രപാണി എത്തിയിട്ടുണ്ട്. പ്രശസ്തമായ ഏതു പാട്ടു കേട്ടാലും സംഗീതസംവിധായകൻ ആരെന്ന് ചക്രപാണിക്ക് പറയാനാകും. സിനിമയും കർണാടക സംഗീതവും എന്ന പരിപാടിയാണ് ചക്രപാണിയെ വേദിയിൽ വേറിട്ടതാക്കുന്നത്.
ഓരോ സിനിമാ ഗാനത്തിന്റെയും പിറവിയും രചനയും പശ്ചാത്തലവും സംഗീതവും രാഗവും സമാനമായ മറ്റ് ഗാനങ്ങളുമെല്ലാം സരസമായി അവതരിപ്പിക്കുന്നത് കേട്ട് നിശബ്ദം ആസ്വദിച്ചിരുക്കുന്ന സംഗീതപ്രേമികളെ കാണണമെങ്കിൽ ചക്രപാണിയുടെ പരിപാടികൾ കാണണം. മൂന്നും മൂന്നരയും മണിക്കൂർ പരിപാടി നീളും. ഗാനരചയിതാക്കളും സംഗീതസംവിധായകരുമായും ആത്മബന്ധമുണ്ട്. അവരുടെ ജീവിതവും സൃഷ്ടികളും മനഃപ്പാഠം. കവി എസ്.രമേശൻ നായരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ദേവരാജൻ മാസ്റ്റർ ആരാധനാപുരുഷനാണ്. സംഗീതക്കച്ചേരിക്കിടെ സിനിമാഗാനങ്ങൾ ഉൾപ്പെടുത്താറില്ല. ജോലിയായി സംഗീതത്തെ കാണുന്നില്ല. ബിസിനസ് സംസാരിക്കാനും അറിയില്ല. അതൊരു പോരായ്മയായി തോന്നുന്നുണ്ടെങ്കിലും ഗൗനിക്കാറില്ല. എങ്കിലും ഒരു സിനിമയുടെ സംഗീതസംവിധാനത്തിനുള്ള ഒരുക്കത്തിലാണ് ചക്രപാണി. മാപ്പിളപ്പാട്ടുകളുടെ വിപുലമായ ശേഖരം പക്കലുണ്ട്. രാഗനിബദ്ധമായി മാപ്പിളപ്പാട്ടുകൾ പാടാനുമാകും. എറണാകുളം പാലാരിവട്ടത്താണ് ഇപ്പോൾ ചക്രപാണിയുടെ താമസം.
(ലേഖകന്റെ ഫോൺ: 9846888388)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |