കൊച്ചി: പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് തുക കോളേജ് മാനേജ്‌മെന്റുകൾക്ക് നൽകുന്നുണ്ടെന്ന് സംസ്ഥാനസർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സ്കോളർഷിപ്പ് തുക സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകൾക്ക് ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഇപ്പോൾ തുകനൽകുന്നത്. ഇത് വിദ്യാർത്ഥികൾ കോളേജുകൾക്ക് നൽകുന്നില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം.
കുടുംബവാർഷികവരുമാനം 2.5 ലക്ഷത്തിൽ താഴെയുള്ള പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന്റെ 60 ശതമാനംതുക കേന്ദ്രസർക്കാരാണ് നൽകുന്നത്. സ്കോളർഷിപ്പ് തുക നേരിട്ട് മാനേജ്‌മെന്റിന്റെ അക്കൗണ്ടിലേക്ക് മാറ്റാനാവില്ലെന്നും ഇങ്ങനെ മാറ്റിയാൽ സഹായം നൽകാനാവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. തുടർന്ന് തുക നേരിട്ട് കോളേജുകൾക്ക് നൽകാതെ വിദ്യാർത്ഥികളുടെ അക്കൗണ്ടുവഴി ഒരാഴ്ചയ്ക്കകം മാനേജ്മെന്റുകളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വാർഷികവരുമാനം 2.5 ലക്ഷത്തിലധികമുള്ള കുടുംബത്തിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക നേരിട്ട് നൽകുന്നതിന് തടസമില്ലാത്തതിനാൽ കോളേജ് മാനേജ്മെന്റിന്റെ അക്കൗണ്ടിലേക്ക് നൽകാനും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |