ഏഥൻസ് : ലാൻഡ് മൈനുകൾ ഉൾപ്പെടെ 11 ടൺ ആയുധങ്ങളുമായി സെർബിയയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ചരക്ക് വിമാനം വടക്കൻ ഗ്രീസിലെ കവാല നഗരത്തിന് സമീപം തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ യുക്രെയിൻ പൗരന്മാരാണ്. യുക്രെയിൻ കാർഗോ എയർലൈൻ മെറിഡിയന്റെ ആന്റനോവ് എ.എൻ - 12 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ സമയം ഇന്നലെ പുലർച്ച 1.15 ഓടെയായിരുന്നു അപകടം. അപകടകരമായ സ്ഫോടന ശേഷിയുള്ള വസ്തുക്കളാണ് വിമാനത്തിലുണ്ടായിരുന്നത് എന്നതിനാൽ അപകട സ്ഥലത്തിന് 2 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ അധികൃതർ നിർദ്ദേശം നൽകി. രൂക്ഷ ഗന്ധം വ്യാപിക്കുന്നതിനാൽ മാസ്ക് ധരിക്കാനും അധികൃതർ നിർദ്ദേശിച്ചു. വിമാനാവശിഷ്ടങ്ങളിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച രണ്ട് അഗ്നിശമന സേനാംഗങ്ങളെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു. തകർന്ന് വീണ വിമാനം അഗ്നിക്കിരയായിരുന്നു. ഇന്നലെ ഡ്രോണുകൾ വഴിയാണ് അപകട സ്ഥലത്ത് പരിശോധന നടത്തിയത്. അപകട കാരണം വ്യക്തമല്ല. മേഖല സുരക്ഷിതമായ ശേഷമേ സൈന്യവും ഗ്രീക്ക് അറ്റോമിക് എനർജി കമ്മിഷൻ അംഗങ്ങളും സ്ഫോടക വസ്തു വിദഗ്ദ്ധരും പ്രദേശത്ത് പരിശോധന നടത്തൂ എന്ന് അധികൃതർ അറിയിച്ചിരുന്നു. നിലവിൽ അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനാവശിഷ്ടങ്ങളിൽ നിന്ന് ശക്തമായ പുകയും ചൂടും ഉയരുന്നുണ്ട്. തിരിച്ചറിയപ്പെടാത്ത വെളുത്ത പദാർത്ഥങ്ങളും അവശിഷ്ടങ്ങൾക്കിടെയുണ്ട്. എൻജിൻ തകരാറിനെ തുടർന്ന് കവാല വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗിന് ശ്രമിച്ചെങ്കിലും സിഗ്നൽ നഷ്ടപ്പെടുകയും വിമാനം റൺവെ എത്തുന്നതിന് മുന്നേ സമീപത്തെ കൃഷി ഭൂമിയിൽ തകർന്നുവീഴുകയുമായിരുന്നു. സെർബിയൻ നിർമ്മിത ആയുധങ്ങളുമായി പറന്ന വിമാനം ജോർദ്ദാൻ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങൾ വഴിയാണ് ധാക്കയിലേക്ക് എത്താനിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |