കാട്ടാക്കട: കാട്ടാക്കട പന്നിയോട്ട് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ അയൽവാസികൾ പിടിയിൽ.പന്നിയോട് ഇടക്കാട് അജിൻ ഭവനിൽ ബിന്ദു (41),മകൾ മിന്നു എന്ന അജിഷ (18), ബിന്ദുവിന്റെ മാതാവ് മേരി(62) എന്നിവർക്ക് നേരെയാണ് ആഡിഡ് ആക്രമണം ഉണ്ടായത്.ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പന്നിയോട് ഇടക്കാട് സ്വദേശി ചന്ദ്രിക(50), മകൻ പ്രകാശ്(29) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.അയൽവാസികൾ തമ്മിലുള്ള അതിര് തർക്കമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്.അജിഷയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.കവിളുകൾ, നെറ്റി എന്നിവിടങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. വലത് കൈ തോൾ മുതൽ കൈക്കുഴ വരെയും പൊള്ളലേറ്റു.ആസിഡ് തെറിച്ചുവീണ് ബിന്ദുവിന്റെയും മേരിയുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേൽക്കുകയായിരുന്നു.ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആസിഡ് ആക്രമണം നടക്കുമ്പോൾ എടുത്ത മൊബൈൽ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചാണ് ഇവർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്.മുകളിലത്തെ വീട്ടിൽ നിന്ന് ചന്ദ്രിക രണ്ട് പ്രാവശ്യം ആസിഡ് ഒഴിക്കുന്നതായി ദൃശ്യങ്ങളിലുണ്ടെന്ന് ഡി.വൈ.എസ്.പി കെ.എസ്.പ്രശാന്ത് അറിയിച്ചു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അറസ്റ്റിലായ പ്രകാശ് സംഭവ സമയം പേരൂർക്കട കുടപ്പനക്കുന്നിൽ ജോലിചെയ്യുകയായിരുന്നെന്ന് കാട്ടി കാട്ടാക്കട പൊലീസിൽ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചും സൈബർ സെൽവഴിയും കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അയൽവാസികളായ ഇരുവരും ദീർഘകാലമായി അതിർത്തി തർക്കം പതിവായിരുന്നു.നിരവധി തവണ വില്ലേജിലും താലൂക്കിലും പഞ്ചായത്തിലും പൊലീസിലും ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികളും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |