മാഡ്രിഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യതയുള്ള മറ്റേതെങ്കിലുമൊരു പ്രമുഖ ക്ളബിലേക്ക് ചേക്കേറാനുള്ള പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ബാഴ്സലോണയും ബയേൺ മ്യൂണിക്കും പാരീസ് എസ്.ജിയുമടക്കമുള്ള പ്രമുഖ ക്ളബുകളുമായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഒടുവിൽ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡുമായി ധാരണയിലെത്തിയെന്ന് വാർത്തകൾ വന്നെങ്കിലും അതും നടക്കില്ലെന്നാണ് പുതിയ വിവരം. ഈ സീസണിൽ ടീം വിട്ട ലൂയിസ് സുവാരേസിന് പകരമായാണ് അത്‌ലറ്റിക്കോ കോച്ച് ഡീഗോ സിമിയോണി റൊണാൾഡോയെ പരിഗണിച്ചത്. എന്നാൽ താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകേണ്ട വലിയ ട്രാൻസ്ഫർ തുകയും ശമ്പളവുമെല്ലാം താങ്ങാൻ അത്‌ലറ്റിക്കോയ്ക്ക് ആവില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെ സിമയോണിക്ക് പ്ളാൻ ഉപേക്ഷിക്കേണ്ടിവന്നെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്നു.
ബയേൺ മ്യൂണിക്ക്, പി.എസ്.ജി, റയൽ മാഡ്രിഡ് തുടങ്ങിയ വമ്പൻ ക്ലബ്ബുകളിലേക്ക് ചേക്കേറാൻ റൊണാൾഡോ ശ്രമിച്ചപ്പോഴും തടസമായത് ഇക്കാര്യങ്ങളൊക്കെത്തന്നെയാണ്.അതേസമയം താരത്തിനെ സ്വന്തമാക്കാൻ ചെല്‍സി രംഗത്തുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതേക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും താരത്തെ വിൽക്കാന്‍ താൽപര്യമില്ലെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്തതിനാലാണ് ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടുന്നത്. ഇതിന്റെ ഭാഗമായി പ്രീ സീസണ്‍ മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിന്നിരുന്നു. ക്രിസ്റ്റ്യാനോ ഇല്ലാതെ കളിച്ച യുണൈറ്റഡ് തുടർച്ചയായി മൂന്ന് പ്രീ സീസൺ മത്സരങ്ങളിലും വിജയിച്ച് കരുത്ത് തെളിയിച്ചു. കരുത്തരായ ലിവർപൂളിനെ ടീം എതിരില്ലാത്ത നാലുഗോളുകൾക്കാണ് തകർത്തത്. ട്രാർസ്ഫർ വിൻഡോ അവസാനിക്കാനിരിക്കേ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |