കൊച്ചി: പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകാനും മെഡിക്കൽ, നിയമ സഹായം ലഭ്യമാക്കാനും സമഗ്രമായ പ്രോട്ടോക്കോൾ (പെരുമാറ്റച്ചട്ടം) വേണമെന്ന് ഹൈക്കോടതി. ഇതിനായി പത്തു നിർദ്ദേശങ്ങളും നൽകി. പീഡനക്കേസ് ഒത്തുതീർക്കാൻ പൊലീസ് നിർബന്ധിക്കുന്നു എന്നാരോപിച്ച് ഒരു ഇര നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
നിർദ്ദേശങ്ങൾ
1. ഇരകൾക്ക് അടിയന്തര സഹായം തേടാൻ 112 എന്ന ടോൾ ഫ്രീ നമ്പർ സർക്കാർ പ്രചരിപ്പിക്കണം.
2. പീഡനങ്ങൾക്കിരയാവുന്ന സ്ത്രീകളും കുട്ടികളും ഈ നമ്പരിലോ പൊലീസിന്റെ 100 എന്ന ടോൾ ഫ്രീ നമ്പരിലോ വിളിച്ചാൽ വിവരങ്ങൾ പൊലീസ് സ്റ്റേഷന് കൈമാറണം. (ഈ സംവിധാനം നിലവിലുണ്ടെന്ന് സർക്കാർ)
3. ഇരകളുടെ കോളുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം.
4. പീഡനത്തെക്കുറിച്ച് അറിഞ്ഞാൽ ഇരയെ ബന്ധപ്പെടാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് അടിയന്തര നടപടിയെടുക്കണം. സ്റ്റേഷനിലേക്കു വിളിച്ചു വരുത്താതെ നേരിൽ പോയി കാണുകയോ ഫോണിൽ വിളിക്കുകയോ വേണം.
5. വീട്ടിലെത്തിയോ ഇര ആവശ്യപ്പെടുന്ന സ്ഥലത്തെത്തിയോ മൊഴി രേഖപ്പെടുത്തണം. രക്ഷിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ സാമൂഹ്യ പ്രവർത്തകന്റെയോ സാന്നിദ്ധ്യത്തിൽ മൊഴിയെടുക്കണം.
6. കേസെടുത്താൽ ഇരയ്ക്ക് സംരക്ഷണവും പിന്തുണയും നൽകാൻ വിക്ടിം ലെയ്സൺ ഓഫീസറെ ചുമതലപ്പെടുത്തണം.
7. ഇരക്ക് ചികിത്സയും കൗൺസലിംഗും നിയമസഹായവും ഉറപ്പു നൽകുന്ന വൺ സ്റ്റോപ്പ് ക്രൈസിസ് സെന്ററിന്റെയും വിക്ടിം റൈറ്റ് സെന്ററിന്റെയും നമ്പരുകൾ നൽകണം.
8. ഇര ഏതു സമയത്ത് ആവശ്യപ്പെട്ടാലും സഹായം നൽകാൻ കഴിയുന്ന തരത്തിൽ 24 മണിക്കൂറും ഈ സെന്ററുകൾ പ്രവർത്തിക്കണം. ഇവരുമായി ഇര ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
9. വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ, വിക്ടിം റൈറ്റ് സെന്റർ എന്നിവിടങ്ങളിൽ മാനസിക പരിചരണത്തിനു പുറമേ നിയമസഹായവും ഉറപ്പാക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. വിചാരണവരെ ഇതു തുടരണം.
10. രഹസ്യമൊഴി നൽകുന്നതിനും സഹായം നൽകണം. അവകാശങ്ങളെക്കുറിച്ച് ഇരകളെ ബോധവത്കരിക്കാനും അവരെ ആത്മവിശ്വാസത്തോടെ നടപടികൾ സ്വീകരിക്കാൻ പ്രാപ്തരാക്കാനും കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |